തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന സംഘടനകളെ പ്രതിപക്ഷ നേതാവ് ജാതി സംഘടനകളെന്ന് വിളിച്ച് അവഹേളിച്ചെന്നും പദവിയ്ക്ക് നിരക്കാത്ത പദപ്രയോഗമാണ് അദ്ദേഹം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാന പൈതൃകമുള്ള പ്രസ്ഥാനങ്ങളെ ജാതി സംഘടനകള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ഈ സംഘടനകളോടും നേതാക്കളോടും കടുത്ത പുച്ഛ മനോഭാവമാണ് അദ്ദേഹം വെച്ചുപുലര്‍ത്തുന്നത്. പ്രതിപക്ഷത്തുള്ള ഇതര കക്ഷികളും കോണ്‍ഗ്രസിലെ മറ്റു നേതാക്കളും ഇതേ മനോഭാവം തന്നെയാണോ പുലര്‍ത്തുന്നതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു ചര്‍ച്ചയിലുണ്ടായ തീരുമാനം ഭരണഘടനയുടെ സത്തയ്ക്ക് അനുസൃതമായിട്ടുള്ളതും മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സുപ്രീം കോടതി വിധിയുടെ സത്ത ഉള്‍ക്കൊള്ളുന്നതുമാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഈ സമീപനം അംഗീകരിച്ചിട്ടുള്ളതാണ്. സ്ത്രീകളുടെ മതില്‍ പൊളിക്കുമെന്ന് പറയുന്നത് സ്ത്രീവിരുദ്ധമായ നിലപാടാണ്. പുരുഷ മേധാവിത്വ മനോഘടനയാണ് ഇതിനു പിന്നില്‍ ഒളിച്ചിരിക്കുന്നത്. ഇതിനോട് സ്ത്രീകളടക്കം പൊതു സമൂഹം പ്രതികരിക്കുമെന്ന് തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായും അകാരണമമായും സഭ സ്തംഭിപ്പിച്ചതിനെതിരായ ജനവികാരത്തില്‍നിന്ന് രക്ഷപ്പെടാനാണ് അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവിനു തന്നെയാണ് സഭ സ്തംഭിപ്പിച്ചതിന്റെ ഉത്തരവാദിത്വം. മുഖ്യമന്ത്രി കുറിപ്പു നല്‍കിയ പ്രകാരമാണ് സ്പീക്കര്‍ പ്രവര്‍ത്തിച്ചതെന്ന ആരോപണം സ്പീക്കര്‍ സ്ഥാനത്തെപ്പോലും അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷത്തിന്റെ പ്രവൃത്തികള്‍ ജനങ്ങളുടെ ധാരണകള്‍ തകര്‍ക്കുന്നതാണ്. ബിജെപിയുടെ നിലപാട് പങ്കിട്ടുകൊണ്ട് അവരുടെ ദയനീയമായ അവസ്ഥയിലേക്ക് പതിക്കുകയാണ് പ്രതിപക്ഷവും.
നവോത്ഥാന പങ്കാളിത്തത്തിന്റെ ചരിത്രമുള്ള എല്ലാ സംഘടനകളെയും ക്ഷണിച്ചിരുന്നു. വ്യത്യസ്ത സംഘടനകളുടെ പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച സംഘടനയാണ് എന്‍എസ്എസ്. മന്നത്തു പത്മനാഭന്റെ പാര്യമ്പര്യത്തിന് അനുസൃതമായ നിലപാട് സ്വീകരിക്കാന്‍ നിലവില്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അവര്‍ ആ നിലപാട് തിരുത്തും എന്നുതന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് ഒരുവിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധപ്പെട്ടവരില്‍നിന്ന് യഥാസമയങ്ങളില്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കാനാണ് ശ്രമിക്കുന്നത്.
മന്ത്രിമാര്‍ നടത്തുന്ന പത്രസമ്മേളനങ്ങളും പ്രതികരണങ്ങളും എല്ലാ മാധ്യമങ്ങള്‍ക്കും ഒരുപോലെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. എല്ലാ മാധ്യമങ്ങള്‍ക്കും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംവിധാനം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. പൊതു ഇടങ്ങളില്‍ തിക്കുംതിരക്കും ഉണ്ടാകാതിരിക്കാനും ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനാണ് ക്രമീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
This post have 0 komentar
EmoticonEmoticon