കുമ്പള: മഞ്ചേശ്വരം മണ്ഡലത്തിൽ വർഗീയ കലാപമുണ്ടാക്കാൻ സംഘ്പരിവാർ, ബി.ജെ.പി, ആർ.എസ്.എസ് സംഘടനകൾ ശ്രമിക്കുന്നതായി മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിന്റെ മറവിൽ തലപ്പാടി, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, മൊറത്തണ, ബായാർ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങൾ ഭീതി ഉളവാക്കുന്നതാണ്. മണ്ഡലം ഏതുസമയവും ഒരു കലാപ ഭീതിയിലാണ് നിലകൊള്ളുന്നതെന്നും സംസ്ഥാന അതിർത്തിക്കപ്പുറത്തുനിന്നും എത്തുന്ന ഗുണ്ടകളാണ് ഇവിടെ അക്രമം നടത്തുന്നതെന്നും നേതാക്കൾ സൂചിപ്പിച്ചു.
ബായാറിൽ മുഖം മൂടിക്കെട്ടി സംഘടിച്ചെത്തിയ സംഘ്പരിവാർ ഗുണ്ടകൾ തലക്കടിച്ചുകൊല്ലാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ അബ്ദുൽകരീം മുസ്ലിയാർ ഇപ്പോഴും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിൽ കഴിയുന്നു. അതേദിവസം, തലപ്പാടിയിൽ കല്ലേറിൽ പരിക്കേറ്റ കാർ യാത്രക്കാരായിരുന്ന ഉജിരെയിലെ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞ് അപകട നില ഇനിയും തരണം ചെയ്തിട്ടില്ല.
മുസ്ലിയാരെ വധിക്കാൻ ശ്രമിച്ച കേസിൽ നാൽപതോളംവരുന്ന അക്രമിസംഘത്തിലെ ഏഴുപേരെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും യഥാർഥ പ്രതികൾ വലക്ക് പുറത്താണെന്ന് നേതാക്കൾ പറഞ്ഞു. മഞ്ചേശ്വരത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ രണ്ട് വിശ്വാസികളെ വെട്ടിയതും സംഘ്പരിവാറാണെന്നും പ്രത്യേക ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിയാൽ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനാകുമെന്നും ലീഗ് ഭാരവാഹികൾ പറഞ്ഞു.
ഈ സംഭവവും പ്രദേശത്ത് സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് കലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കാൻവേണ്ടി ബി.ജെ.പി, ആർ.എസ്.എസ്, സംഘ്പരിവാർ ഉണ്ടാക്കിയ നാടകമാണെന്ന് നേതാക്കൾ ആരോപിച്ചു.അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകിയ ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാൻ കുമ്പള, മഞ്ചേശ്വരം പൊലീസ് ശ്രമിക്കുന്നതായും നേതാക്കൾ ആരോപിച്ചു.
ബന്തിയോട്ട് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് യുവമോർച്ച നേതാവ് വിജയ് റൈയാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും തന്നെ അറസ്റ്റ് ചെയ്യാൻ സാമൂഹികമാധ്യമങ്ങളിൽ പൊലീസിനെ വെല്ലുവിളിച്ച അയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon