കൊച്ചി ∙ പാലാരിവട്ടം മേൽപാല നിർമാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന വിജിലൻസ‌് സംഘം ഇന്നു പാലത്തിന്റെ രൂപരേഖ തയാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കൺസൽട്ടന്റ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. കിറ്റ്കോ, ആർബിഡിസികെ മുൻ എംഡിമാർ, ജനറൽ മാനേജർമാർ, ഉദ്യോഗസ്ഥർ, കരാറെടുത്ത ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. പദ്ധതി നടപ്പാക്കിയ സമയത്തെ ആർബിഡിസികെ ജനറൽ മാനേജർ സ്ഥലത്ത് ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നും നാളെയുമായി മൊഴിയെടുപ്പു പൂർത്തിയാകുമെന്നു വിജിലൻസ് ഡിവൈഎസ്പി ആർ. അശോക് കുമാർ പറഞ്ഞു. പാലം നിർമാണ സാമഗ്രികളുടെ സാംപിളുകളുടെ പരിശോധനാഫലം ലാബിൽ നിന്നു കഴിഞ്ഞ വെളളിയാഴ്ച കൈമാറുമെന്നു അറിയിച്ചെങ്കിലും നൽകിയിട്ടില്ല. ലാബ് അധികൃതർ പരിശോധനകൾക്കായി 2 ദിവസം കൂടി സാവകാശം ചോദിച്ചതിനെ തുടർന്നാണിത്. ബുധനാഴ്ചയോടെ ഫലം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ചയോടെ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാക്കനാട‌് റീജനൽ ലബോറട്ടറിയിലാണു കോൺക്രീറ്റ് സാംപിളുകൾ പരിശോധിക്കുന്നത‌്. ഐഐടി നിർദേശിച്ച അറ്റകുറ്റപ്പണികൾ നടത്താനായി പാലം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. 31നു മുൻപു പ്രാഥമിക ജോലികൾ പൂർത്തിയാക്കി പാലം ഗതാഗതത്തിനു തുറക്കാനുളള ശ്രമത്തിലാണ് അധികൃതർ. എന്നാൽ ഇടവിട്ട് എത്തുന്ന മഴ മൂലം ടാറിങ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. മഴയില്ലെങ്കിൽ ഇന്നു ടാറിങ് തുടങ്ങുമെന്ന് ആർബിഡിസികെ അധികൃതർ പറഞ്ഞു. 3 ദിവസം കൊണ്ടു ടാറിങ് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon