ടെഹ്റാൻ :രാജ്യത്തെ പരമോന്നത നേതൃത്വത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ നയതന്ത്ര ഘട്ടം അവസാനിച്ചെന്ന് ഇറാൻ. അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുകയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പ്രതികരിച്ചപ്പോൾ, സ്വയം നിയന്ത്രണം പാലിക്കാൻ ചൈന ഇരുരാജ്യങ്ങളോടും അഭ്യർഥിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വിദേശകാര്യമന്ത്രി ജവാദ് ഷെരീഫും ഉൾപ്പെടെയുള്ള ഉന്നതരെ രാജ്യാന്തര ധനഇടപാടുകൾ നടത്തുന്നതിൽ നിന്നു വിലക്കുന്നതാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ച പുതിയ ഉത്തരവ്. യുഎസ് സൈന്യത്തിന്റെ ചാരവിമാനം ഇറാൻ വെടിവച്ചിട്ടതിനെ തുടർന്നായിരുന്നു നടപടി.
ഇതേസമയം, തുറന്ന ചർച്ചയ്ക്ക് യുഎസ് വാതിൽ തുറന്നിട്ടിരിക്കയാണെന്നും ഇറാൻ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ജറുസലമിൽ കുറ്റപ്പെടുത്തി. എന്നാൽ പുതിയ ഉപരോധം ഏർപ്പെടുത്തിയ ശേഷം ചർച്ചയ്ക്കു തയാറെന്നു പറയുന്നതു കാപട്യമാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ടിവിയിലൂടെ പരിഹസിച്ചു.
‘‘ഖമനയിക്ക് വിദേശത്ത് സ്വത്തുക്കളൊന്നുമില്ല. അതിനാൽ യുഎസ് നടപടി കൊണ്ട് അദ്ദേഹത്തിനു പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനുമില്ല. യുഎസ് ഭരണകൂടത്തിന്റെ മാനസിക വളർച്ചയില്ലായ്മയുടെ ഉദാഹരണമാണ് ഉപരോധം–’’ റൂഹാനി പറഞ്ഞു.
ഇതിനിടെ, ഇറാനെതിരെ യുദ്ധമുണ്ടായാൽ അതിൽ പങ്കാളിയാകാൻ യുഎസ് ആവശ്യപ്പെടുമെന്നു കരുതുന്നില്ലെന്ന് ബ്രിട്ടൻ പ്രതികരിച്ചു. ഇറാൻ പ്രതിസന്ധി സംബന്ധിച്ച് സൗദിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും റഷ്യയും ഇസ്രയേലുമായി ജോൺ ബോൾട്ടനും ചർച്ച നടത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon