തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം ആഘാതമായി എന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് സി.പി.എം ഇക്കാര്യം വ്യക്തമാക്കുന്നത്. വനിതാമതിലിനുശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത‌് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ പ്രചാരണം അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചുവെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും വിലയിരുത്തുന്നു.
ശബരിമല വിഷയത്തെത്തുടര്‍ന്ന് പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരില്‍ ഒരുവിഭാഗത്തെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 'കണ്ടു പിടിക്കുക മാത്രമല്ല, തിരുത്തേണ്ട ചില ദൗർബല്യങ്ങളുമുണ്ട്' എന്ന തലക്കെട്ടിലാണ് അവലോകന റിപ്പോർട്ട് പത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി. സര്‍ക്കാര്‍ വരുമെന്ന ഭയം മതനിരപേക്ഷ മനസുകളില്‍ യു.ഡി.എഫിന് അനുകൂലമായ ചുവടുമാറ്റത്തിന് ഇടയാക്കി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കണമെന്നുള്ള പ്രചാരണം ഇതിന് ആക്കംകൂട്ടി.
അതേസമയം, സി.പി.എമ്മിന്റെ തോല്‍വി ഉറപ്പാക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍,പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബി.ജെ.പി. യു.ഡി.എഫിന് വോട്ട് മറിച്ചു എന്ന ആരോപണവും ഉണ്ട്. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പാര്‍ട്ടി മാത്രമാണ് ഉത്തരവാദി എന്ന പ്രചാരണം വിജയിപ്പിക്കുന്നതില്‍ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും വിജയിച്ചെന്നും എതിരാളികള്‍ക്ക് പാര്‍ട്ടിയെ രാഷ്ട്രീയ അക്രമകാരികളായി ചിത്രീകരിക്കുന്നതിന് അവസരങ്ങള്‍ ഉണ്ടാകില്ലെന്നത് പാര്‍ട്ടി ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
ജനങ്ങളെ തിരിച്ചുപിടിക്കാൻ ശക്തമായ രാഷ‌്ട്രീയ ഇടപെടലിന‌് ആഹ്വാനം ചെയ്യുന്ന റിപ്പോർട്ട് ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാൻ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും വിലയിരുത്തുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon