വിദ്വേഷ പ്രചാരണം തടയുന്നതിനുള്ള പുതിയ നിയമപ്രകാരം ഫേസ്ബുക്കിന് 23ലക്ഷം ഡോളര്‍ പിഴയിട്ടതായി ജർമ്മനി. വിദ്വേഷ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സുതാര്യമായി കൈകാര്യം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് ജർമ്മൻ ഫെഡറൽ ഓഫീസ് ഓഫ് ജസ്റ്റിസ് ഫേസ്ബുക്കിന് പിഴയിട്ടത്.വംശീയ-വർഗ്ഗീയ വിദ്വേഷ വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ട നിയമവിരുദ്ധ ഉള്ളടക്കങ്ങളെ കുറിച്ച് നിരവധി പരാതികൾ ജർമ്മനിയിൽ ഉയർന്നിരുന്നു. എന്നാൽ 2018 ന്റെ ആദ്യ പകുതിയിൽ ഫേസ്ബുക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാതികളുടെ യഥാർത്ഥ കണക്കുകൾ പ്രതിഫലിച്ചിരുന്നില്ലെന്ന് ഏജൻസി പറയുന്നു. ഇതിന് പുറമെ കമ്പനിയിൽ വിദ്വേഷ പ്രചാരണ പരാതികൾ കൈകാര്യം ചെയ്യുന്ന ആളുകളുടെ ഭാഷപ്രാവീണ്യത്തെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും അപൂര്‍ണ്ണ വിവരങ്ങൾ മാത്രമെ നൽകിയിട്ടുള്ളുവെന്നും ആരോപിക്കുന്നുണ്ട്.
എന്നാൽ ആരോപണങ്ങൾ തള്ളിയാണ് ഫേസ്ബുക്കിന്റെ പ്രതികരണം. ജര്‍മ്മൻ നിയമത്തിന് കീഴിൽ വരുന്ന സുതാര്യത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് ഇവർ അറിയിച്ചത്. ' വിദ്വേഷപ്രചാരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ കൃത്യവും സമഗ്രവുമായ കണക്കുകൾ തന്നെയാണ് കൈമാറിയത്. നിയമപ്രകാരമുള്ള റിപ്പോർട്ട് തന്നെയാണ് കൈമാറിയതെന്ന് കമ്പനിക്ക് ഉറപ്പുണ്ട്. എന്നാൽ റിപ്പോർട്ടിന്റെ ചില ഭാഗങ്ങളിൽ വ്യക്തത ഇല്ലെന്ന് ചില വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട് എന്നാണ് ഫേസ്ബുക്ക് പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത്. പിഴയൊടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് ലഭിച്ചെന്നും ഇത് സൂക്ഷ്മമായി വിശകലനം ചെയ്യുമെന്നും അറിയിച്ച ഫേസ്ബുക്ക് അധികൃതർ, അപ്പീൽ നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon