ന്യൂഡൽഹി ∙ കശ്മീരിലെ കേരൻ സെക്ടറിൽ നുഴഞ്ഞു കയറ്റത്തിനിടെ വെടിയേറ്റു മരിച്ചവർ പാക്കിസ്ഥാന്റെ ബോർഡർ ആക്‌ഷൻ ടീം (ബിഎടി) അംഗങ്ങളാണെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തു. 5 പേരെയാണു വധിച്ചത്.
ഇവരുടെ മൃതദേഹങ്ങൾ കൈമാറുന്നതിന്, വെളുത്ത കൊടി ഉയർത്തി വരാൻ സൈന്യം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണു നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ അതിർത്തിക്കുള്ളിൽ സൈന്യം ഇവരെ നേരിട്ടത്. കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നതായി ഇന്റലിജൻസ് നേരത്തേ വിവരം നൽകിയിരുന്നു. ജൂലൈ 28നും 31നുമിടയ്ക്ക് പലവട്ടം ശ്രമങ്ങളുമുണ്ടായി.
എന്നാൽ, കശ്മീർ വിഷയത്തിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക്ക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ആരോപിച്ചു. അതിനിടെ അതിർത്തിക്ക് 30 കിലോമീറ്റർ ഉള്ളിലുള്ള നീലം ഝലം ജലവൈദ്യുത പദ്ധതിക്കു നേരെ ഇന്ത്യ ക്ലസ്റ്റർ ബോംബാക്രമണം നടത്തിയതായി പാക്കിസ്ഥാൻ ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon