ഹോളിവുഡ് സിനിമാ നിര്‍മാതാക്കള്‍ വിഭാവനം ചെയ്ത തരം ജീവിതവും ലോകവുമെല്ലാമാണ് വരുന്നതെന്നാണ് പറയുന്നത്. എന്തായാലും അവരുടെ ഭാവനാ വിലാസമാണ് റോബോട്ടിക് എക്‌സോസ്‌കെലിറ്റന്‍ (Robotic exoskeleton). കോമിക്കുകളിലും മറ്റും കണ്ട ഫാന്റം തുടങ്ങിയ അമാനുഷിക കഥാപാത്രങ്ങള്‍ക്ക് ടെക്‌നോളജിയുടെ സാധ്യതകളുപയോഗിച്ച് മാറ്റം നല്‍കുകയാണ് പുതിയ കാലത്ത്. അയണ്‍ മാന്‍, ഏലിയന്‍സ്, എജ് ഓഫ് റ്റുമോറോ തുടങ്ങിയ സിനിമകളില്‍ ഇതു കാണാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടെ എത്തിയതോടെ ആധുനിക ടെക്‌നോളജിയുടെ മികവില്‍ നിര്‍മ്മിച്ചതെന്നു തോന്നിക്കുന്ന കവചങ്ങളണിഞ്ഞ അമാനുഷികരെ ഇനി സിനിമകളില്‍ മാത്രമാവില്ല, യഥാര്‍ഥ ജീവിതത്തിലും കാണാന്‍ പോകുകയാണ്.
റോബോട്ട് എക്‌സോസ്‌കെലിറ്റന്‍സിന് നിരവധി സാധ്യതകളാണുള്ളത്. അംഗവൈകല്യമുള്ളവര്‍ക്കും പ്രായാധിക്യം നേരിടുന്നവരുടെയും എല്ലാം ഉടലുകള്‍ക്ക് താങ്ങാകാവുന്ന ഉടുപ്പുകളാണിവ. കാശുകാരൊക്കെ ഇനി മൃഗത്തോലുകളും മറ്റും അണിഞ്ഞായിരിക്കില്ല തങ്ങളുടെ പ്രൗഢി കാണിക്കാന്‍ പോകുക. മറിച്ച് എക്‌സോസൂട്ടുകള്‍ അണിഞ്ഞായിരിക്കും. ഇവ അവരുടെ കാശിന്റെ ധാരാളിത്തം അറിയിക്കുന്നതോടൊപ്പം അമാനുഷിക ശക്തിയും സമ്മാനിച്ചേക്കാം. എന്തായാലും റോബോട്ട് എക്‌സോസ്‌കെലിറ്റന്‍സ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അതു കാരണമല്ല. ഇന്ത്യ തങ്ങളുടെ സൈനികരെ മുഴുവന്‍ എക്‌സോസ്‌കെലിറ്റന്‍ കവചം അണിയിക്കാന്‍ ശ്രമിക്കുന്നുവെന്ന കാരണത്താലാണ്.
എന്താണ് എക്‌സോസ്‌കെലിറ്റന്‍സ്?
ഞണ്ടുകളുടെയും വണ്ടുകളുടെയും കട്ടിയുള്ള പുറന്തോടുകളാണ് യഥാര്‍ഥ ജീവിതത്തില്‍ നമുക്കു പരിചയമുള്ള എക്‌സോസ്‌കെലിറ്റന്‍ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ മനുഷ്യര്‍ക്കായി നിര്‍മിക്കുന്നവ ലോഹ നിര്‍മിത കവചങ്ങളാണാണ്. കൈകാലുകളുടെ ഇണക്കുകളില്‍ മോട്ടോറുകള്‍ ഉണ്ടായിരിക്കും. ഇവ അണിയുന്നവര്‍ക്ക് ശരാശരി മനുഷ്യനേക്കാള്‍ വളരെയധികം ശക്തി ഉണ്ടായിരിക്കും. ഇവയുടെ സാധ്യത അപാരമാണ്. എന്നാല്‍, ഇവയ്ക്കു ശക്തിപകരാനുള്ള ബാറ്ററികളാണ് പ്രായോഗികതലത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. പുറം ജോലികളെടുക്കുന്നവര്‍ക്കും ഇത് അമൂല്യമായിരിക്കും. ഒരു പക്ഷേ, ഇതണിഞ്ഞ് പറമ്പു മുഴുവന്‍ കിളച്ചിടുന്നതൊക്കെ വേണമെങ്കില്‍ സ്വപ്‌നം കാണുന്നതില്‍ തെറ്റില്ല! വീല്‍ ചെയറുകളിലും മറ്റും ഇരുന്നു നീങ്ങേണ്ടി വരുന്നവര്‍ക്ക് വലിയ തുണയാകുന്നതാണിത്.
ലോകത്ത് ഏറ്റവുമധികം നേരം എക്‌സോസ്‌കെലിറ്റന്‍ അണിഞ്ഞിട്ടുള്ള ആളുകളിലൊരാള്‍ സ്റ്റീവന്‍ സാഞ്ചേസ് ആണ്. 2004ല്‍ ഉണ്ടായ ഒരു ബൈക് അപടകത്തേ തുടര്‍ന്ന് സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ട അദ്ദേഹം പുതിയ സൂട്ടുകളുടെ കാര്യത്തില്‍ വളരെ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നു. ശാരീരികമായപ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ പുതിയ സാങ്കേതികവിദ്യയ്ക്ക് ആകുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ധരിക്കാവുന്ന മോട്ടറുകള്‍ എന്ന ആശയം അത്ര പുതിയതൊന്നുമല്ല. അമേരിക്കന്‍ സേന ഇക്കാര്യം 1980കള്‍ മുതല്‍ ഗൗരവത്തിലെടുത്തിരുന്നു. എന്നാല്‍ ആദ്യ കാലത്തെ സൂട്ടുകള്‍ വികലവും സൃഷ്ടിച്ചെടുക്കാന്‍ ധാരാളം പണച്ചെലവുള്ളതുമായിരുന്നു. എന്നാല്‍, 2012ല്‍ എത്തുമ്പോള്‍ എൻജിനീയര്‍മാരുടെ ഭാവനയ്‌ക്കൊത്ത് ടെക്‌നോളജി ഉയര്‍ന്നു തുടങ്ങിയിരുന്നു. എന്നാല്‍ അക്കാലത്തും ഉപയോഗയോഗ്യമായ (നടക്കാന്‍ അനുവദിക്കുന്ന) ഒരു എക്‌സോസ്‌കെലിറ്റന്‍ നിര്‍മിച്ചെടുക്കാന്‍ ഏകദേശ ചിലവ് 200,000 ഡോളറായിരുന്നു. ഇതിനാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്നവരോട് ഇതു ധരിക്കണമെന്നു നിര്‍ദ്ദേശിക്കുക സാധ്യമല്ലായിരുന്നു.
പട്ടാളക്കാര്‍ക്ക്
ശാരീരിക വൈകല്യമില്ലെങ്കിലും, അധിക ശക്തി ലഭിക്കാനായി ഇത്തരം സൂട്ടുകള്‍ തങ്ങളുടെ പട്ടാളക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച രാജ്യങ്ങളിലൊന്ന് അമേരിക്കയാണ്. അവര്‍ എക്‌സോസ്‌കെലിറ്റന്‍ സൂട്ടുകള്‍ തങ്ങളുടെ പോരാളികള്‍ക്ക് നല്‍കിയെന്ന് വാര്‍ത്തകള്‍ പറയുന്നു. എന്തായാലും ഇക്കാര്യത്തിനായി ദശലക്ഷക്കണിക്കനു ഡോളര്‍ ചെലവാക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. ഫോര്‍ഡ് തുടങ്ങിയ കമ്പനികളും ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങുകയാണ്.
ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക്
അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പടിയാളികളെ എക്‌സോ സൂട്ടുകള്‍ അണിയിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, നമ്മുടെ പട്ടാളക്കാരെയും സൂപ്പര്‍ പടയാളികളാക്കാനൊരുങ്ങുകയാണ് രാജ്യം. ഡിഫന്‍സ് റിസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ഡിഫന്‍സ്ബയോ എൻജിനീയറിങ് ആന്‍ഡ് ഇലക്ട്രോ-മെഡിക്കല്‍ ലബോട്ടറിയാണ് ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്. അവര്‍ക്കൊപ്പം സ്വകാര്യ കമ്പനികളും ഇന്ത്യന്‍ പട്ടാളത്തെ എക്‌സോ കവചഭൂഷിതരാക്കാനുള്ള നീക്കത്തെ സഹായിക്കാന്‍ മുന്നോട്ടുവരുന്നു.
മെയ്ക് ഇന്‍ ഇന്ത്യ മാത്രമാണ് സാധ്യമായ ഒരു മാര്‍ഗം. കാരണം മറ്റൊരിടത്തും ഇത് പൂര്‍ണ്ണതയിലെത്തിയിട്ടില്ല. പട്ടാളക്കാരന്റെ ഓരോ മസിലിന്റെയും പ്രവര്‍ത്തനം മനസിലാക്കിയായിരിക്കും ഇത്തരം സൂട്ടുകള്‍ നിര്‍മിക്കുക. നൂറു കിലോ അധിക ഭാരം വഹിക്കാന്‍ എട്ടു മണിക്കൂര്‍ നേരത്തേക്ക് വഹിക്കാന്‍ പ്രാപ്തരാക്കാന്‍ കഴിയുന്ന തരം സൂട്ടുകളായിരിക്കും നിര്‍മിക്കാന്‍ ശ്രമിക്കുക. തുടക്കത്തില്‍ മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണ് സൂട്ടിന്റെ ബാറ്ററി ബാക് അപ്. അപാര തണുപ്പും ചൂടുമുള്ള പ്രദേശങ്ങളിലും ഇവ പട്ടാളക്കാര്‍ക്ക് തുണയാകും. ഇത്തരം സൂട്ടുകള്‍ ശത്രുക്കളുടെ കൈകളില്‍ ലഭിച്ചാല്‍ അത് അവര്‍ക്ക് ഗുണം ചെയ്യാമെന്നതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലും ഇണക്കിയായിരിക്കും സൂട്ടുകള്‍ നിര്‍മിക്കുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon