കോട്ടയം: എം.ജി. സർവകലാശാലയിലെ ചട്ടം മറികടന്ന് സിൻഡിക്കേറ്റ് മാർക്കുദാനം ചെയ്തതോടെ എൻജിനിയറിങ് കടന്പകടന്നത് പരീക്ഷയിൽ തോറ്റ 140 വിദ്യാർഥികൾ. ഒറ്റ വിദ്യാർഥിനി നൽകിയ അപേക്ഷയിൽ സിൻഡിക്കേറ്റെടുത്ത തീരുമാനം തോറ്റവരെ മുഴുവൻ കൂട്ടത്തോടെ ജയിപ്പിച്ചു. ഏതെങ്കിലും സെമസ്റ്ററുകളിൽ ഒാരോ വിഷയംവീതം തോറ്റ കുട്ടികൾക്ക് അഞ്ചുമാർക്കുവീതം അധികം നൽകി ജയിപ്പിക്കാനായിരുന്നു ഉത്തരവ്.
വിദ്യാർഥികൾക്ക് നൽകിയ മോഡറേഷനോടുകൂടിയ മാർക്കിനുപുറമേ പരമാവധി അഞ്ചുമാർക്ക് കൂടിനൽകുന്നുവെന്നാണ് ഉത്തരവ്. ഇതിന്റെ ആനുകൂല്യത്തിൽ പാസായ 140 പേരും സർട്ടിഫിക്കറ്റ് വാങ്ങി. 60 പേരുടെ അപേക്ഷകളിൽ മാർക്ക് കൂട്ടിയിട്ട് ഫലം മാറ്റിക്കൊണ്ടിരിക്കുകയാണ്.
200-ലേറെ അപേക്ഷകളാണ് ഇൗ ഉത്തരവിന്റെ ബലത്തിൽ ഫലം തിരുത്താൻ സർവകലാശാലയ്ക്കു കിട്ടിയത്. ആറു സപ്ലിമെന്ററി തോറ്റ വിദ്യാർഥിവരെ എൻജിനിയറായി. ഇൗ കുട്ടി കഴിഞ്ഞദിവസം സർട്ടിഫിക്കറ്റും നേടി.വിവിധ സെമസ്റ്ററുകളിൽ ഒാരോ വിഷയംവീതം തോറ്റ വിദ്യാർഥികൾ കൂട്ടത്തോടെ സർവകലാശാലയിൽ അപേക്ഷയുമായെത്തുകയാണ്. കഴിഞ്ഞ ഏപ്രിൽ 30-നാണ് സിൻഡിക്കേറ്റ് ഇൗ വിചിത്രതീരുമാനമെടുത്തത്. അസി. രജിസ്ട്രാർ ഇതിൽ ഉത്തരവിറക്കിയത് മേയ് 15-നും.
2018 വരെയാണ് കേരളത്തിൽ വിവിധ സർവകലാശാലകൾ ബി.ടെക്. പരീക്ഷകൾ നടത്തിയത്. അതിനുശേഷം എൻജിനിയറിങ് പരീക്ഷാ നടത്തിപ്പ് പൂർണമായി സാങ്കേതിക സർവകലാശാലയ്ക്കായി. തൊടുപുഴ എൻജീനീയറിങ് കോളേജിന്റെ ചുമതല മാത്രമാണ് നിലവിൽ എം.ജി. സർവകലാശാലയ്ക്കുള്ളത്. താമസിയാതെ അതും സാങ്കേതിക സർവകലാശാലയ്ക്ക് കൈമാറും.
This post have 0 komentar
EmoticonEmoticon