കൊച്ചി : മരട് ഫ്‌ളാറ്റ് കേസിൽ ബിൽഡേഴ്‌സിനെതിരെ നടപടികൾ തുടങ്ങി. നാല് ഫ്‌ളാറ്റ് നിർമാതാക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടും. ക്രൈം ബ്രാഞ്ചിന്റെതാണ് നടപടി. ഹോളി ഫെയ്ത്തിന്റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 200 ഓളം അക്കൗണ്ടുകള്‍ പരിശോധിച്ചു.
ഭൂമി, ആസ്തി വകകൾ എന്നിവ കണ്ടുകെട്ടാൻ റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് കത്ത് ലഭിച്ചു. ഗോൾഡൻ കായലോരം ഉടമക്കെതിരെ സ്വമേധയാ കേസ് എടുക്കും. പരാതി കിട്ടാത്ത സാഹചര്യത്തിലാണിത്. മരടിൽ ഫ്‌ളാറ്റ് നിർമിച്ചത് പഞ്ചായത്ത് അധികൃതരുമായി ഗൂഢാലോചന നടത്തിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പെർമിറ്റ് നൽകിയത് നിയമവിരുദ്ധമായാണെന്നും ഫ്‌ളാറ്റിന്റെ നിർമാണം തീരദേശപരിപാലന നിയമം ലംഘിച്ചാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഇതിന്റെ പേരിലാണ് കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങുന്നത്. കേസിൽ പ്രതി ചേർത്ത മരട് പഞ്ചായത്ത് മുൻ ക്ലർക്ക് ജയറാമിനെ ഉടൻ കസ്റ്റഡിയിലെടുക്കും. ആൽഫാ വെഞ്ചേഴ്‌സ് എംഡി പോൾരാജിനെയും ജെയിൻ ഹൗസിംഗ് ഉടമ സന്ദീപ് മേത്തയെയും കേസിൽ പ്രതിചേർക്കുമെന്നാണ് വിവരം. അയാൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാതിരിക്കാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെടും.
അതേ സമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പിഇ ജോസഫ്, ഹോളിഫെയ്ത്ത് കമ്പനി ഉടമ സാനീ ഫ്രാൻസിസ് എന്നിവരെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. അഴിമതി നിരോധനനിയമപ്രകാരമുള്ള വകുപ്പുകളും വഞ്ചനക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon