ന്യൂഡൽഹി: പോലീസുകാർക്ക് ഓവർടൈം വേതനം അനുവദിക്കണം എന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് . രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനാ അംഗങ്ങൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് വിജയ് ഗോപാൽ നൽകിയ ഹർജിയിൽ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പടെ ഉള്ള സംസ്ഥാന സർക്കാരുകൾക്കും ആണ് നോട്ടീസ്.
പോലീസ് സേനയിൽ ഉള്ളവരുടെ ജോലി സമയം ആഴ്ചയിൽ 48 മണിക്കൂർ ആയി നിജപ്പെടുത്തണം. പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം വീക്കിലി ഓഫ് അനുവദിക്കണം. അധികം സമയം ജോലി ചെയ്താൽ ഓവർ ടൈം വേതനം അനുവദിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് സേനാ അംഗങ്ങളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സുപ്രീം കോടതി മാർഗ്ഗ രേഖ തയ്യാറാക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് ആക്ടിലെ 22 ആം വകുപ്പിൽ പോലീസ് ഉദ്യോഗസ്ഥർ മുഴുവൻ സമയവും ജോലി ചെയ്യണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആക്ടിലെ ഈ വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്താണ് സംസ്ഥാന സർക്കാരുകൾ പോലീസ് സേനയിലെ അംഗങ്ങളെ ചൂഷണം ചെയ്യുന്നത് എന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അധിക സമയം ജോലി ചെയ്യുന്ന പോലീസുകാർക്കാരുടെ മനുഷ്യാവകാശങ്ങൾ കണക്കിലെടുക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളി യൂണിയനുകൾ ഉണ്ടാക്കാൻ കഴിയാത്തതിനാൽ പോലീസുകാർക്ക് അവരുടെ അവകാശങ്ങൾ സംഘടിതമായി ഉന്നയിക്കാൻ കഴിയുന്നില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വരുമാനം ഉണ്ടാക്കാത്ത സർക്കാർ വകുപ്പ് ആയതിനാൽ പോലീസ് സേനയിലെ ഒഴിവുകൾ നികത്താൻ സർക്കാരുകൾ ശ്രമിക്കാറില്ല. ചില സംസ്ഥാനങ്ങളിൽ പോലീസ് സേനയിൽ 61 ശതമാനം ഒഴിവുകൾ വരെ നികത്താതെ കിടക്കുകയാണെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, വി രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
This post have 0 komentar
EmoticonEmoticon