ഉത്തര കേരളത്തില്‍ ഇപ്പോള്‍ തെയ്യം കൊണ്ടാടുകയാണ്. പതിനെട്ടു നൂറ്റാണ്ടുകളിലേറെ പഴക്കമുള്ള പുരാതന കലാരൂപമാണ് തെയ്യം. മനുഷ്യന്‍ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നല്‍കുന്ന വിശ്വാസപ്രക്രിയയാണ് തെയ്യം.
കൗതുകാത്മകമായ ഈ അനുഷ്ഠാന കല പ്രധാനമായും ഉത്തരകേരളത്തിലാണ് കണ്ടുവരുന്നത് . ഇതിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകൾ എന്നീ സ്ഥങ്ങളാണ് തെയ്യം മുന്നിട്ടു നിൽക്കുന്നത്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. തുലാമാസം പത്തു മുതല്‍ ജൂണ്‍ അവസാനം വരെയാണ് തെയ്യക്കാലം.
വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ തുടങ്ങിയ താഴ്ന്ന സമുദായത്തില്‍ പെട്ടവരാണ് സാധാരണയി തെയ്യം കെട്ടുന്നത്. നിശ്ചിത തെയ്യങ്ങള്‍ നിശ്ചിത വിഭാഗക്കാര്‍ മാത്രമേ അവതരിപ്പിക്കൂ. തെയ്യത്തെ ദൈവമായി കണ്ട് ആരാധിക്കുകയും, അനുഗ്രഹം തേടുകയും ചെയ്യുന്നു വിശ്വാസികള്‍. തെയ്യത്തിന്‍റെ അനുഗ്രഹത്തിന് "ഉരിയാടല്‍' (വാചാല്‍) എന്നു പറയുന്നു. ഓരോ തെയ്യത്തിന്‍റെയും അനുഗ്രഹരീതി വ്യത്യസ്തമാണ്. നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മംഗളൂരുവിലും സാമാന്യമായ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അനുഷ്ടാനതിന്‍റെയും വായ് പാട്ടിന്‍റെയും വാദ്യോപകരണങ്ങളുടെയും നൃത്തം, കല,
വര്‍ണം,സാഹിത്യം എന്നിവയുടെയും ആകെ തുകയാണ് തെയ്യം. തെയ്യത്തെ ദൈവത്തിന്‍റെ മറ്റൊരു രൂപം അഥവാ ദൈവികമായ ധ്വനിയായാണ് വിശ്വാസികള്‍ കാണുന്നത്. കല ജീവിതമായി കണ്ടിരുന്ന നമ്മുടെ പുര്‍വികര്‍ വീരപുരുഷന്മാരെയും പ്രകൃതിയെയും ഭയഭക്തിയോടെ ആരാധിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ഈ കലാരൂപം. പ്രക്രുതിസംരക്ഷനതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. നാഗകന്യകമാര്‍, അമ്മദൈവങ്ങള്‍,വനദേവന്മാര്‍, വീരപുരുഷന്മാര്‍,ഉഗ്രമൂര്‍ത്തികള്‍, സാത്വികര്‍, സംഹാരരുദ്രര്‍ എന്നിവരാണ് ദേവി ദേവന്മാര്‍. ഐതിഹ്യവും പുരാണങ്ങളിലെ ദിവ്യത്മാക്കളുടെയും ദൈവങ്ങളുടെയും കഥകളും തെയ്യാവതരണത്തില്‍ ഉള്‍പെടുന്നു.
ഉത്പത്തി
ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യത്തിന്റെ ഉത്പത്തി എന്നാണ് ഡോ.ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തെയ്യന്റെ ആട്ടമാണ് തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാമെന്ന് ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തമിഴിൽ തെയ്‌വം എന്ന രൂപമാണ് ദൈവശബ്ദത്തിന് സമമായി കാണപ്പെടുന്നത്. കോലത്തരചനയാണ് ഈ കലാരൂപത്തിന്‍റെ ഉപജ്ഞാതാവ്. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണിത്. പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു തെയ്യം.
വേഷവിധാനം
തോറ്റവും വെള്ളാട്ടവും കഴിഞ്ഞാണ് മുഖത്തെഴുത്തും ആടയാഭരണങ്ങളും മുടിയും വെച്ച പൂര്‍ണ്ണ രൂപത്തിലുള്ള തെയ്യത്തിന്റെ പുറപ്പാട്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വൈവിധ്യമുള്ള നിറങ്ങളാണ് തെയ്യത്തിന്റെ മുഖത്തെഴുത്തിന് ഉപയോഗിക്കുക. മുഖംമൂടി, കുരുത്തോല, കമുകിന്‍ പാള, മുഖത്തെഴുത്ത്, നിറപ്പകിട്ടാര്‍ന്ന കിരീടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് തെയ്യത്തിന്‍റെ വേഷവിധാനങ്ങള്‍. ഓരോ തെയ്യത്തിന്റെയും വേഷവിധാനം വ്യത്യസ്തമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. കഠിനമായ വ്രതാനുഷ്ടാനങ്ങളും ഇതിനായി ആവശ്യമാണ്. മനയോല, ചായില്യം, അരിപൊടി, ചുണ്ണാമ്പു, കരി എന്നിവ വെളിച്ചെണ്ണയില്‍ ചാലിച് ഈര്‍ക്കിള്‍ ചതച് ബ്രഷ് ഉണ്ടാക്കിയാണ് മുഖത്ത് തേപ്പ് നടത്തുന്നത്. ചില തെയ്യങ്ങള്‍ക്ക് മുഖമൂടികളും ദംഷ്ട്രകങ്ങളോ ഉണ്ടാകും. വേഷവിധാനത്തില്‍ ചുവപ്പിനോട് പ്രത്യേകം മമത കാണിക്കാറുണ്ട്. മെയ്യാഭരണങ്ങളില്‍ വളയും തളയും ചിലമ്പും കുണ്ടലങ്ങളും മറ്റും ഉള്‍പെടുന്നു.
വാദ്യോപകരണങ്ങള്‍
ചെണ്ട, മദ്ദളം, പെരുന്പറ, വീക്ക്, ഇലത്താളം , നാഗസ്വരം, ഇടയ്ക്ക, ശംഖ് എന്നിവയാണ് പ്രഹന വാദ്യോപകരണങ്ങള്‍. ഇവയില്‍ ചെണ്ടയാണ് പ്രധാനം.
നൃത്തം
വാദ്യമേളത്തിന്‍റെ താളത്തിനൊത്ത് തെയ്യം നൃത്തം ചെയ്യുന്നു. ഇതിന് "കലാശം' എന്നു പേര്‍. കലാശങ്ങള്‍ പലവിധം. സൃഷ്ടി സ്ഥിതി സംഹാരങ്ങളും പഞ്ച മുദ്രകളും കലാശത്തില്‍ കൈമുദ്രകളിലൂടെ കാണിക്കുന്നു. താളത്തിനൊത്ത് ചുവടുവക്കുന്നതിനു പുറമേ അട്ടഹാസങ്ങള്‍, കല്‍പ്പനകള്‍ എന്നിവ പുറപ്പെടുവിക്കുന്നു.
This post have 0 komentar
EmoticonEmoticon