മുഖ്യമന്ത്രിയും സംഘവും ചുടലയില്‍ ഒടുങ്ങട്ടെ എന്ന അഭിപ്രായം പ്രകടിപ്പിച്ച എംപി സുരേഷ് ഗോപിക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. രഞ്ജി പണിക്കരെപ്പോലുള്ളവരെഴുതിയ കിടിലന്‍ ഡയലോഗുകള്‍ മാത്രം പറഞ്ഞ് കയ്യടിവാങ്ങിയ വായക്ക് ഇത്തരം പ്രാക്കുകള്‍ ചേരില്ല എന്ന് അവര്‍ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
"തിലകം ചാർത്തി ചീകിയുമഴകായ്
പല നാൾ പോറ്റിയ പുണ്യ ശിരസ്സേ
ഉലകം വെല്ലാൻ ഉഴറിയ നീയോ വില പിടിയാത്തൊരു തലയോടായി"
സുരേഷ് ഗോപിയോടാണ്.ചുടലപ്പറമ്പിനെ കുറിച്ചാണ്. ചുടലയിൽ ഒടുങ്ങേണ്ടവരെക്കുറിച്ചാണ്.
ആകാശത്തിലിട്ടുരുട്ടുന്ന മട്ടിൽ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്ന എല്ലാ തലയുടെയും കാര്യം ഇത്രയൊക്കെയേ ഉള്ളു എന്നാണ് മരണമെന്ന ദാർശനിക സത്യത്തെക്കുറിച്ചറിയാവുന്നവർ പറയുന്നത്.
തിരുനൈനാർ കുറിച്ചി മാധവൻ നായർ ഹരിശ്ചന്ദ്ര സിനിമക്കു വേണ്ടി എഴുതി കമുകറ പുരുഷോത്തമൻ പാടിയ ആത്മവിദ്യാലയമേ എന്ന ഗാനത്തിലെ ചില വരികൾ കൂടി താങ്കളെ ഓർമ്മിപ്പിക്കട്ടെ.
" ഇല്ലാ ജാതികൾ ഭേദ വിചാരം
ഇവിടെ പുക്കവർ ഒരു കൈ ചാരം
മന്നവനാട്ടേ യാചകനാട്ടെ
വന്നിടുമൊടുവിൽ വൻ ചിത നടുവിൽ"
അതു കൊണ്ട് ശപിക്കരുത്. മഹാഭാരതത്തിൽ കൃഷ്ണനോട്, 'നീയും നിന്റെ വംശവും മുടിഞ്ഞു പോകു'മെന്നു ശപിച്ച ഗാന്ധാരിയെ നോക്കി കൃഷ്ണൻ ചിരിച്ച ഒരു ചിരിയുണ്ട്. ഇതിഹാസത്തിൽ വ്യാസൻ അടയാളപ്പെടുത്തിയ ചിരി.
" മേഞ്ഞയിടത്തു തന്നെയാണല്ലോ അമ്മേ നിങ്ങൾ മേയുന്നത്" എന്നാണ് കുട്ടിക്കൃഷ്ണ മാരാർ ആ ചിരിയുടെ അർഥം അടയാളപ്പെടുത്തിയത്.
മരണത്തെക്കുറിച്ചാണ്. ചുടലയിൽ ഒടുങ്ങുന്നതിനെ കുറിച്ചാണ്. ഭാരതീയ ജനതാപാർടിയല്ലേ, അതൊക്കെ ഒന്നെടുത്തു വായിക്കുന്നത് പ്രയോജനപ്പെടും.
രൺജി പണിക്കരെ പോലുള്ളവരെഴുതി വെച്ച 'കിടിലൻ'ഡയലോഗുകൾ മാത്രം പറഞ്ഞ് കയ്യടി വാങ്ങിക്കൂട്ടിയ ആളല്ലേ? ആ വായക്ക് ചേരില്ല ഇമ്മാതിരി പ്രാക്കുകൾ. ആളുകൾ ചിരിക്കും.
S. ശാരദക്കുട്ടി
26.12.2018
This post have 0 komentar
EmoticonEmoticon