ചടയമംഗലത്തെ ജടായു എർത്ത് സെന്ററിൽ ഒരു മാസം നീളുന്ന 'ജടായു കാർണിവലി'ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. കാർണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാസാംസ്‌കാരിക സന്ധ്യകൾ, തെരുവുമാജിക്, പരമ്പരാഗത കലാരൂപങ്ങൾ എന്നിവ മലമുകളിൽ അരങ്ങേറും. ഓരോ ദിവസവും സാമൂഹ്യ-സാംസ്‌കാരിക-സിനിമാ മേഖലകളിലെ പ്രമുഖർ മുഖ്യാതിഥികളായി പങ്കെടുക്കും.
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഏറ്റവും പ്രമുഖ കേന്ദ്രമായി മാറാൻ ജടായു എർത്ത് സെൻററിനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന അന്തരീക്ഷമാണിവിടെ. കൂടുതൽ സൗകര്യങ്ങൾ ഇവിടെ വരുന്നുണ്ട്. പ്രകൃതിദത്ത യോഗാ സെന്റർ, ആയുർവേദ സെന്റർ, സാഹസിക ടൂറിസം തുടങ്ങിയവ വരും. കേബിൾ കാറും ലോകോത്തര നിലവാരത്തിലുള്ളതാണ്. മനോഹര പ്രകൃതിഭംഗി ആസ്വദിക്കാവുന്ന നവ്യാനുഭവമാണിവിടം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജടായുപ്പാറയെക്കുറിച്ച് ഒ.എൻ.വി കുറുപ്പിന്റെ കവിത ആലേഖനം ചെയ്ത ശില മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. കൊല്ലത്തെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകരിച്ച ഹെറിറ്റേജ് ദേശിംഗനാട് പദ്ധതി ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൻ. കെ. പ്രേമചന്ദ്രൻ എം. പി, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ജടായു എർത്ത് സെന്റർ സി.എം.ഡി രാജീവ് അഞ്ചൽ, സി.ഇ.ഒ ബി. അജിത് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഒരു മാസം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന ക്രിസ്മസ് പുതുവത്സര ആഘോഷമായ ജടായു കാർണിവൽ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതൽ രാത്രി ഒൻപതു വരെയാണ്. കലാസാംസ്‌കാരിക സന്ധ്യകളും പരമ്പരാഗത ഭക്ഷ്യമേളയും ഉണ്ടാകും. രാഷ്ട്രീയ, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖരുടെ സന്ദർശനവും ഉണ്ടാകും. ജനുവരി 22 ന് കാർണിവൽ സമാപിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon