തിരുവനന്തപുരം: ആരാധനാലയങ്ങളിൽനിന്നുള്ള പ്രസാദത്തിനും അന്നദാനത്തിനും നേർച്ച വിളമ്പിനും ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുന്ന പദ്ധതി കേരളത്തിലും ‘ഭോഗ്’ (ബ്ലിസ്‌ഫുൾ ഹൈജീനിക് ഓഫറിങ് ടു ഗോഡ്) പദ്ധതി കേരളത്തിൽ മാർച്ച് ഒന്നുമുതൽ നടപ്പാക്കും. അമ്പലങ്ങൾ, പള്ളികൾ, ദേവാലയങ്ങൾ, ഗുരുദ്വാരകൾ എന്നിവയടക്കം ഭക്ഷണസാധനങ്ങൾ പ്രസാദമായി നൽകുന്ന എല്ലായിടത്തും സുരക്ഷിതഭക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്.കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിക്കാണ് നേതൃത്വം.
ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി ആരാധനാലയ അധികൃതരുമായി ചർച്ചനടത്താൻ ജില്ലാ കളക്ടർമാർക്ക് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ കത്ത് നൽകി. എല്ലാ ആരാധനാലയങ്ങൾക്കും നോട്ടീസ് നൽകാനും തീരുമാനിച്ചു. ചില ആരാധനാലയങ്ങളിൽനിന്നുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ച് ഭക്ഷ്യവിഷബാധകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നീക്കം.വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഭക്ഷണനിർമാണവും ക്രമക്കേടുകളും തടയുകയാണ് പ്രധാന ലക്ഷ്യം.
ആരാധനാലയങ്ങളിൽ പ്രസാദമായി നൽകുന്ന ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്നവർക്കും ആരാധനാലയങ്ങൾക്ക് ചുറ്റുമുള്ള ഭക്ഷ്യവസ്തു വിൽപ്പനക്കാർക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നൽകും.മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങൾ ഇതിനോടകം പദ്ധതി നടപ്പാക്കി. കേരളത്തിൽ ഗുരുവായൂർ, തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡ് അധികൃതരുമായി ഭക്ഷ്യസുരക്ഷാ വിഭാഗം ചർച്ചയും നടത്തി. ഇതിനുപിന്നാലെ ഗുരുവായൂർ ദേവസ്വം ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കുകയും ചെയ്തു. ആറ്റുകാൽ ക്ഷേത്രവും ലൈസൻസ് എടുത്തു.
വർഷങ്ങളായി ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു.
This post have 0 komentar
EmoticonEmoticon