ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ടുള്ള ബിജെപി ഹർത്താൽ ആഹ്വനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്. ഇതോടെ പലയിടത്തും ബസ് സർവീസ് നിർത്തിവച്ചു. ഇതോടെ ജനങ്ങൾ പെരുവഴിയിലായി. നാളെ ഹർത്താൽ ആയതിനാൽ ദൂരയാത്രക്കാരും മറ്റും വഴിയിൽ നിൽക്കുകയാണ്.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് നേരെ കല്ലേറുണ്ടായതിനാൽ കോഴിക്കോട് സ്റ്റാൻഡിൽ നിന്നും ബസുകൾ ഒന്നും പുറപ്പെടുന്നില്ല. ബസുകൾ എല്ലാം നിർത്തിവച്ചിരിക്കുകയാണ്. അക്രമം തുടരുമെന്നതിനാൽ ബസുകൾ എടുക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ല. ഇതോടെ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. നിരവധിപേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
എറണാകുളത്തും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. സംസ്ഥാനത്തെ പ്രശ്നബാധിത മേഖലകളിൽ പൊലീസ് സംരക്ഷണയോടെ സർവീസ് നടത്തിയാൽ മതിയെന്ന നിർദ്ദേശത്തെ തുടർന്നാണിത്. ബസുകളുടെയും യാത്രക്കാരുടെയും സുരക്ഷ നോക്കിയാണ് തീരുമാനമെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.
തിരുവനന്തപുരം ചേങ്കോട്ടുകോണം പറയ്ക്കോട് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. വിഴിഞ്ഞത്തും പ്രാവച്ചമ്പലത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കൊട്ടാരക്കരയിലും കുണ്ടറയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം തിരൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രകടനത്തിനിടെ പൊലീസിന് നേരെ കല്ലേറുണ്ടി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon