കൊച്ചി: ശ്രീനിവാസനും മോഹൻലാലും തകർത്തഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രമായ ‘നാടോടിക്കാറ്റി’ൽ അധികം പേർക്ക് അറിയാത്ത ഒരു ‘ട്വിസ്റ്റ്’ കൂടിയുണ്ടെന്നു വെളിപ്പെടുത്തി സംവിധായകനും നിർമ്മാതാവുമായ ലാൽ. സിനിമപോലെതന്നെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ് മോഹൻലാലിന്റേയും ശ്രീനിവാസന്റെയും ദാസനെയും വിജയനെയും കൊലപ്പെടുത്താനെത്തുന്ന പ്രൊഫഷണൽ കില്ലർ ‘പവനായി’. ആൾ പ്രൊഫഷണൽ കില്ലറാണെങ്കിലും പവനായി സ്‌ക്രീനിലെത്തുന്ന ഓരോ സമയത്തും പ്രേക്ഷകർക്ക് ചിരിപൊട്ടും.
വേഷവിധാനങ്ങളും അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ ഗംഭീര പ്രകടനവുമായി ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പവനായി മലയാളിക്ക് സമ്മാനിച്ചത്. മരണത്തിനു മുൻപ് ക്യാപ്റ്റൻ രാജു തന്നെ പവനായിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാൻ ആലോചിച്ചിരുന്നു എന്ന വസ്തുത പവനായിയുടെ പ്രശസ്തിയെയാണ് സൂചിപ്പിക്കുന്നത്.
പവനായിയായി മറ്റൊരാളെ സങ്കൽപ്പിക്കുക ഇന്ന് വിഷമമാണ്. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് താല്പര്യമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നാടോടിക്കാറ്റിന്റെ കഥാകൃത്തുക്കളിൽ ഒരാൾ കൂടിയായ ലാൽ.
‘കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. കഥ മുഴുവന്‍ കേട്ട മമ്മൂക്കയ്ക്ക് ഏറെ സ്ട്രൈക്ക് ചെയ്തത് പവനായിയുടെ കാരക്ടറായിരുന്നു. ആ കാലത്ത് മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്. കഥ ഇഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം തന്നെ ഇടപെട്ട് ഞങ്ങള്‍ക്ക് പലരോടും കഥ പറയാന്‍ അവസരം കിട്ടി. പിന്നെ ആ ആഗ്രഹം തുറന്നുപറഞ്ഞു. മമ്മൂക്കയ്ക്ക് പവനായിയെ അവതരിപ്പിക്കാന്‍ താല്‍പര്യം ഉണ്ടെന്ന്. ശരിക്കും കൗതുകമുള്ള കാര്യമാണ്. കാരണം നായകനായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ചെറിയൊരു വേഷം ചെയ്യാമെന്ന് പറയുന്നത്. ആ കഥാപാത്രത്തിന് എന്തോ ഒരു ആകര്‍ഷണം ഉണ്ടെന്ന് മമ്മൂക്കയ്ക്ക് അന്നു തന്നെ തോന്നിയിരുന്നു’, ലാൽ പറയുന്നു.
സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുന്ന സമയത്താണ് മമ്മൂട്ടി ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഒരു പക്ഷെ മമ്മൂട്ടിയായിരുന്നു പവനായിയെ അവതരിപ്പിച്ചിരുന്നതെങ്കിൽ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ ‘നാടോടിക്കാറ്റി’ന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
This post have 0 komentar
EmoticonEmoticon