തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ മത്സരിക്കുവാനെത്തുന്നത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വയനാട് രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമാണ്. അവിടെ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാവുന്നത് എൽ ഡി എഫിൽ യാതൊരു വിഹ്വലതയും ഉണ്ടാക്കില്ലെന്ന് കോടിയേരി പറഞ്ഞു.,
അമേഠി സുരക്ഷിതമല്ലെന്ന‌് രാഹുൽ മനസിലാക്കിയിരിക്കുന്നു. പരാജയഭീതിയിൽനിന്നുണ്ടായ തീരുമാനമാണ് വയനാട്ടിലേക്കുള്ള വരവ്. യു പിയിൽ തോൽവി സമ്മതിച്ചാണ‌് രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരുന്നത്.
ഇത്രയും ദിവസം ടി സിദ്ദിഖിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അവിടെ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്.
ഈ തീരുമാനം ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. എ ഗ്രൂപ്പിനു വേണ്ടി ഉമ്മൻചാണ്ടി മണ്ഡലം ഉറപ്പിക്കുകയും ടി സിദ്ദിഖ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അസംതൃപ്തിയുള്ള ഐ ഗ്രൂപ്പുകാർ ഇതിനെതിരെ നിലപാടെടുത്തു. ഐ ഗ്രൂപ്പ‌് രഹസ്യ യോഗം ചേർന്ന് സിദ്ധിഖിനെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ ഘട്ടത്തിൽ കെ സി വേണുഗോപാൽ ഇടപെടുകയായിരുന്നു. വേണുഗോപാലാണ‌് ഈ തീരുമാനത്തിൽ സമ്മർദ്ദശക്തിയായത്. ഇതോടെ കോൺഗ്രസിലെ സംഘർഷം മൂർച്ചിക്കുമെന്നതിൽ തർക്കമില്ല. ഇടതുപക്ഷത്തിന് വയനാട്ടിൽ നല്ല നിലയിൽ കേന്ദ്രീകരിക്കാൻ കഴിയും.
ഇത്തവണ എൽഡിഎഫിന് നല്ല വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വയനാട്. ആത്മവിശ്വാസത്തോടെ എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടും. അതേസമയം, യുഡിഎഫിന്റെ നില കൂടുതൽ പരിതാപകരമാവുകയാണു ചെയ്യുക. രാഹുലിനെ പ്രീതിപ്പെടുത്താനായി കോൺഗ്രസ‌് നേതാക്കളും പ്രവർത്തകരും വയനാട്ടിൽ കേന്ദ്രീകരിക്കുന്നതോടെ മറ്റു മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ കോൺഗ്രസിന് നേതാക്കളും പ്രവർത്തകരും ഇല്ലാതാകുമെന്നു അദ്ദേഹം പറഞ്ഞു.
രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുകയാണല്ലൊ ജയിച്ചാൽ ഇതിൽ ഏതിൽ നിന്ന് രാജി വയ്ക്കുമെന്ന‌് ആദ്യമേ പ്രഖ്യാപിക്കാൻ തയ്യാറാവണം. ഇവിടെ നിന്ന് ജയിക്കുകയാണെങ്കിൽ വയനാട്ടിലെ വോട്ടർമാരോടൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകാൻ രാഹുലിന് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon