തിരുവനന്തപുരം: ശക്തമായ പിണറായി- മോഡി വിരുദ്ധവികാരമാണ് ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മോഡിയുടെ വർഗീയ രാഷ്ട്രീയത്തിനും പിണറായി സർക്കാരിൻറെ ദുർഭരണത്തിനും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുമെതിരെയുള്ള തിരിച്ചടിയാണ് സംസ്ഥാനത്തെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പ് വിധിയിലൂടെ നൽകിയിരിക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു.
ജനവിശ്വാസം നഷ്ടപ്പെട്ട പിണറായിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമിക അർഹത നഷ്ടപ്പെട്ടിരിക്കുന്നു. വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ യോജിച്ച് മുന്നോട്ടുപോകാൻ ദേശീയ തലത്തിൽ പ്രതിപക്ഷ കക്ഷികൾക്ക് കഴിയാതെപോയത് ബിജെപിയുടെ വിജയത്തിന് ശക്തി പകർന്നു.
മോഡിയുടെ വർഗീയ കുതന്ത്രങ്ങളെയും കപട ദേശീയതയേയും ഫലപ്രദമായി തുറന്നുകാണിക്കുന്നതിലും ചെറുക്കുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടു.
പട്ടിണിയും ദാരിദ്ര്യവും മറ്റ് ജീവൽപ്രശ്നങ്ങളും അനുഭവിക്കുന്ന ജനങ്ങൾ തന്നെ അതൊക്കെ മറന്ന് മോഡിയുടെയും കൂട്ടരുടെയും വർഗീയത വളർത്തുന്ന പ്രചരണ തന്ത്രങ്ങളിൽ കുടുങ്ങി പോയ അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമായത്.
അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും വർഗീയ ഫാസിസത്തിനെതിരെ ശക്തമായി ഒന്നിച്ച് പോരാടാനും ജനങ്ങളുടെ ഇടയിലേക്ക് കൂടുതലായി ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും ഇനിയെങ്കിലും കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും കഴിയേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon