ന്യൂഡൽഹി : പൊതുജനങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കുന്ന എടിഎം മെഷീനുകൾ വരുന്നു. കേന്ദ്രസർക്കാർ പദ്ധതി പ്രകാരമാണിത്. ജനങ്ങൾക്ക് സൌജന്യമായി മരുന്നുകൾ ലഭ്യമാക്കുന്ന ഇത്തരം എടിഎം മെഷീനുകൾ രാജ്യത്തെ എല്ലാ ജില്ലകളിലും ഉണ്ടാകും. നേരത്തെ ആന്ധ്രാപ്രദേശിൽ ഇത്തരത്തിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി സ്ഥാപിച്ച എടിഎം മെഷീൻ പൊതുജനങ്ങൾക്ക് ഏറെ പ്രയോജകനരമായിരുന്നു. നേരത്തെ ആന്ധ്രയിൽ 15 ഇടങ്ങളിലാണ് മരുന്ന് ലഭ്യമാകുന്ന മെഷീൻ സ്ഥാപിച്ചത്. ഇതിന്‍റെ ചുവടുപിടിച്ചാണ് രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. എനി ടൈം മെഡിസിൻസ്(എടിഎം) എന്ന പേരാണ് ഈ മെഷീന് നൽകിയിരിക്കുന്നത്. ഇതുവഴി ജെനറിക്, ബ്രാൻഡഡ് മരുന്നുകൾ പൊതുജനങ്ങൾക്ക് ലഭിക്കും. ഗുളികകൾക്ക് പുറമെ സിറപ്പും ഈ മെഷീൻ വഴി ലഭിക്കും. ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള(National List of Essential Medicines- NLEM) 300 തരം മരുന്നുകളാണ് ഇതുവഴി ലഭിക്കുക. സാധാരണ കാണപ്പെടുന്ന എല്ലാത്തരം അസുഖങ്ങൾക്കുമുള്ള മരുന്നുകൾ ലഭ്യമാകും.
സർക്കാർ ഡോക്ടർമാരുടെ കുറിപ്പടി സ്കാൻ ചെയ്തശേഷമായിരിക്കും മരുന്നുകൾ രോഗികൾക്ക് മെഷീൻ വഴി ലഭിക്കുക. കൂടാതെ ഫോൺ കോൾ വഴിയും മെഷീനിൽനിന്ന് മരുന്ന് ലഭിക്കും. ഇതിനായി രോഗവിവരം ഡോക്ടറെ ഫോണിൽ വിളിച്ച് ബോധ്യപ്പെടുത്തുക. രോഗിക്ക് നൽകേണ്ട മരുന്നിന്‍റെ വിശദാംശങ്ങൾ മെഷീനുമായി ബന്ധപ്പെടുത്തിയ കംപ്യൂട്ടർ വഴി ഡോക്ടർ നൽകും. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള മെഷീനിൽനിന്ന് രോഗിക്ക് ഡോക്ടർ നിർദേശിച്ച മരുന്ന് സ്വീകരിക്കാവുന്നതാണ്.ഗ്രാമപ്രദേശങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് സമീപത്താകും മരുന്ന ലഭ്യമാക്കുന്ന മെഷീൻ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചാണ് എനി ടൈം മെഡിസിൻസ് മെഷീൻ സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon