തിരുവനന്തപുരം :സർക്കാരിന്റെ നേട്ടങ്ങളെ കെടുത്തുന്ന വിവാദങ്ങൾ ഉണ്ടാകുന്നത് തിരുത്തണമെന്ന് ഗൃഹസന്ദർശന പരിപാടിയിൽ നിർദ്ദേശമുയർന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല പ്രശ്നം വോട്ടുചോർച്ചയ്ക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് ബോധ്യമായി. വിമർശനങ്ങൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കോടിയേരി ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ തേടി സിപിഎം നേതാക്കൾ നടത്തുന്ന ഗൃഹസന്ദർശനത്തിൽ പൊതുജനത്തിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടി മുഖപത്രത്തിലെ കോടിയേരിയുടെ ലേഖനം. സർക്കാർ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകുന്നതായും അതു തിരുത്തപ്പെടണമെന്നും നിർദ്ദേശങ്ങളുണ്ടായി. പൊലീസ് പ്രവർത്തനങ്ങളിൽ വേണ്ട ജാഗ്രതയെ പറ്റിയും അഭിപ്രായം ഉയർന്നു.
വോട്ടു ചോർച്ച ഉണ്ടായതിൽ ശബരിമല ഒരു ഘടകമാണെന്ന് ചിലർ വെളിപ്പെടുത്തി. ശബരിമല കാരണം വോട്ടു മാറി ചെയ്തെന്ന് ചില വീട്ടമ്മമാർ തുറന്നു പറഞ്ഞു. സുപ്രീം കോടതി വിധി വന്നപ്പോൾ പിന്തുണച്ച ബി ജെ പിയും കോൺഗ്രസും നിലപാട് മാറ്റിയപ്പോൾ രാഷ്ട്രീയ സമരമായി മാറുമെന്ന് കണക്കിലെടുത്ത് ഇടപെടാൻ ഗവൺമെന്റിന് കഴിഞ്ഞില്ലെന്ന് ചിലർ കുറ്റപ്പെടുത്തി. വനിതാ മതിലിന് ശേഷം രണ്ടു സ്ത്രീകൾ ക്ഷേത്രത്തിൽ കയറിയത് സർക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങൾ ഉണ്ടായി.
വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും എൽഡിഎഫ് എതിരാണെന്ന തെറ്റിദ്ധാരണ വോട്ടുചോർത്തിയെന്ന് ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് ബോധ്യമായെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. പാർട്ടിയും മുന്നണിയും പരിശോധിക്കേണ്ട ചില വിമർശനങ്ങൾ പരിശോധിക്കുകയും തുർനടപടി സ്വീകരിക്കുകയും ചെയ്യും. ഓഗസ്റ്റിൽ ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. വിവാദമായ പല വിഷയങ്ങളിലും പാർട്ടിയുടെ തിരുത്തലുണ്ടാവുമെന്ന സൂചനയാണ് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon