ന്യൂഡൽഹി :ബാബരി ഭൂമിതർക്ക കേസിൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ചില്‍ അന്തിമവാദം ആരംഭിച്ചു. കേസ് നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണം എന്ന ആര്‍.എസ്.എസ്സിന്‍റെ ആവശ്യം കോടതി തള്ളി. ഭൂമിയുടെ ഉടമസ്ഥാവകാശം ഹിന്ദുക്കൾക്ക് മാത്രമാണെന്ന് ഹിന്ദുപക്ഷത്തെ പ്രധാന കക്ഷിയായ നിര്‍മ്മോഹി അഖാഡെ വാദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസ് നടപടികള്‍ തല്‍സമയമായി സംപ്രേഷണം ചെയ്യണമെന്നും റെക്കോഡ് ചെയ്യണമെന്നുമുള്ള ആര്‍.എസ്.എസ് നേതാവ് ഗോവിന്ദാചാര്യയുടെ ആവശ്യം തുടക്കത്തില്‍ തന്നെ കോടതി തള്ളി. ശബ്ദ റെക്കോര്‍ഡിങും അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ശേഷം കേസിന്‍റെ വാദത്തിലേക്ക് കടന്ന കോടതി ഹിന്ദു പക്ഷത്തെ പ്രധാന കക്ഷിയായ നിര്‍മോഹി അഖാഡെയെയാണ് ആദ്യം കേട്ടത്. രാമജന്‍മ ഭൂമിയുടെ അവകാശികള്‍ തങ്ങളാണ്. ഇപ്പോള്‍ ഈ ഭൂമിയില്‍ പ്രതിഷ്ഠയായ രാംലല്ല നിലകൊള്ളുന്ന സ്ഥലം കോടതി ചുമതലപ്പടുത്തിയ റിസീവറുടെ മേല്‍നോട്ടത്തിലാണുള്ളത്. റിസീവര്‍ ഭരണം നീക്കി അധികാരം പതിച്ച് തരണം എന്നും നിര്‍മോഹി അഖാഡെ അഭിഭാഷകന്‍ സുഷീല്‍ ജെയ്ന്‍ വാദിച്ചു.
ഭൂമിയുടെ മേല്‍ സുന്നി വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചത് 1961ല്‍ ആണ്. എന്നാല്‍ 1934 മുതല്‍ തന്നെ തങ്ങള്‍ അവകാശം ഉന്നയിച്ചിട്ടുണ്ടെന്നും നിര്‍മോഹി അഖാഡെ ചൂണ്ടിക്കാട്ടി. അതിനിടെ തങ്ങള്‍ക്ക് മുഴുവന്‍ വാദവും പറയാന്‍ അവസരം ലഭിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാനോട് ചീഫ് ജസ്റ്റിസ് കയര്‍ത്തു. കോടതിയുടെ അന്തസ്സ് ഇടിക്കരുതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon