ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ കടത്തിലാണെന്ന് വെളിപ്പെടുത്തൽ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് വ്യക്തമാക്കി. യുഎൻ സെക്രട്ടേറിയേറ്റിലെ 37000 വരുന്ന ജീവനക്കാർക്ക് അയച്ച കത്തിലാണ് സംഘടന പണമില്ലാതെ കടത്തിലാണെന്ന് ഗുട്ടെറസ് അറിയിച്ചിരിക്കുന്നത്.
ജീവനക്കാർക്കും മറ്റുള്ളവർക്കും അർഹതപ്പെട്ട ശമ്പളമടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഗുട്ടെറസ് കത്തിൽ പറയുന്നു. 2019 ലെ ബജറ്റിന്റെ 70 ശതമാനം മാത്രമാണ് അംഗരാജ്യങ്ങൾ നൽകിയിട്ടുള്ളത്. ഇതേതുടർന്ന് 23 കോടി ഡോളറിന്റെ കുറവാണ് ഈ സെപ്റ്റംബറോടെ യുഎന്നിന് നേരിടേണ്ടി വന്നത്. പ്രതിസന്ധി മറികടക്കാൻ കരുതൽ ധനശേഖരം ഉപയോഗിക്കേണ്ടിവരുമെന്നും ഗുട്ടെറസ് പറയുന്നു.
ഇതിന് പുറമെ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി സമ്മേളനങ്ങൾ, യോഗങ്ങൾ, സേവനങ്ങൾ എന്നിവ നീട്ടിവെക്കുകയോ നിർത്തിവെക്കുകയോ ചെയ്യാനും യുഎന്നിന് പദ്ധതിയുണ്ട്. മാത്രമല്ല അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ യാത്രകൾ പരമാവധി കുറയ്ക്കാൻ യുഎൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon