ന്യൂഡൽഹി : നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന ഹര്‍ജി ഡൽഹി ഹൈക്കോടതി മാറ്റി. നിര്‍ഭയയുടെ അമ്മയാണ് ശിക്ഷ വേഗം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഈ മാസം 18 ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം വിധി നടപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.
ഡൽഹി കൂട്ടബലാൽസംഘ കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. അക്ഷയ് ഠാക്കൂറിന്‍റെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി ഡിസംബർ 17 ന് പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലായിരിക്കും ഹര്‍ജി പരിഗണിക്കും. മറ്റു മൂന്ന് പ്രതികളും സമർപ്പിച്ച പുനപരിശോധന ഹർജികൾ 2018 ജൂലായിൽ തള്ളിയിരുന്നു.
പ്രതികളുടെ വധശിക്ഷ നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നോ, അതിന് മുന്പോ നടപ്പാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ മൂന്നാം ജയിലിന്‍റെ മരാമത്ത് പണികൾ ഇതിനിടെ പൂർത്തിയാക്കിയിരുന്നു. തൂക്കിലേറ്റുന്നതിന്‍റെ ഡമ്മി ട്രയൽ നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായി. അതേസമയം രണ്ട് ആരാച്ചാർമാരെ നൽകണം എന്ന് ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഉത്തർപ്രദേശ് ജയിൽ വകുപ്പിന് അയച്ച കത്തിന് അനുകൂല മറുപടി ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
This post have 0 komentar
EmoticonEmoticon