തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടില്‍ വിജിലന്‍സ് നടത്തിയത് പതിനാല് മണിക്കൂര്‍ നീണ്ട റെയ്ഡ്. ഇന്നലെ രാവിലെ എട്ടരയ്ക്ക് തുടങ്ങിയ റെയ്ഡ് രാത്രി വൈകിയും തുടര്‍ന്നു.
റെയ്ഡിൽ ശിവകുമാറിന്‍റെ നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. മറ്റ് പ്രതികളായ നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തില്‍ രാജേന്ദ്രന്‍, കരകുളം ഏണിക്കര കെ.പി.ലെയിന്‍ ശ്രീനിലയത്തില്‍ ഷെെജു ഹരന്‍, ഗൗരീശപട്ടം കൃഷ്ണയില്‍ അഭിഭാഷകനായ എന്‍.എസ്.ഹരികുമാര്‍ എന്നിവരുടെ വീടുകളിലും വിജിലൻസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറിന്റെ വീട്ടില്‍ രാവിലെ എട്ടരമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. ഈ സമയത്ത് തന്നെയാണ് കൂട്ട് പ്രതികളുടെ വീടുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.
പ്രതികള്‍ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കര്‍ രേഖകളും കണ്ടെത്താനായിരുന്നു പരിശോധന. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. രാത്രി പത്തരയോടെയാണ് ശിവകുമാറിന്‍റെ വീട്ടിലെ പരിശോധന അവസാനിച്ചത്. പിടിച്ചെടുത്ത രേഖകള്‍ വിശദമായ പരിശോധിക്കും. തിങ്കളാഴ്ച്ച ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും.
വി.എസ് ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരില്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നാണ് കേസ്. ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് വിജിലന്‍സ് സംഘം പരിശോധിക്കുന്നത്.
പ്രതികളിലൊരാളായ ഹരികുമാര്‍ വഞ്ചിയൂരില്‍ വാങ്ങിയ അഞ്ചു സെന്റ് വീട്, ശാന്തിവിള എം.രാജേന്ദ്റന്‍ ബേക്കറി ജംഗ്ഷനില്‍ വാങ്ങിയ ഭൂമി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവകുമാര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon