ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബില്ല് തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക.
ലോക്‌സഭയില്‍ വ്യാഴാഴ്ച പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാവാനുള്ള സാധ്യത വളരെ കുറവാണ്. ലോക്‌സഭയില്‍ ബില്‍ പാസാക്കുമ്ബോള്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ട സ്ഥിതിയായിരുന്നു. കോണ്‍ഗ്രസിനോടൊപ്പം, തൃണമൂല്‍ കോണ്‍ഗ്രസ്, അണ്ണാ ഡി.എം.കെ, സി.പി.എം തുടങ്ങി പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിന് വിരുദ്ധമായ നിലപാടെടുത്തിരുന്നു. ഇതേ നിലപാട് തന്നെ രാജ്യസഭയില്‍ ആവര്‍ത്തിക്കാനാണ് സാധ്യത കൂടുതല്‍.
245 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 11 പേർ എതിർത്തു. സിപിഎമ്മും ആര്‍എസ്പിയുടെ എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഇതില്‍ ഓരോ വ്യവസ്ഥകളിലും വോട്ടെടുപ്പ് നടന്നു. മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്നും മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നുമാണ് കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടത്.
അതേസമയം, ബില്ല് പാസാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള സഭയില്‍ ബില്ല് പാസാവണമെങ്കില്‍ അണ്ണാ ഡി.എം.കെയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പിന്തുണ സര്‍ക്കാരിന് ആവശ്യമാണ്. ഇത് ലഭിക്കാനിടയില്ല. ലോക്‌സഭയില്‍ ബില്ല് വോട്ടിനിട്ട സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ച് അണ്ണാ ഡി.എം.കെ ഇറങ്ങിപ്പോയിരുന്നു.
ലോക്‌സഭയില്‍ 10 പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ ഒന്നിച്ചുനിന്നുവെന്നും അവരുമായി രാജ്യസഭയിലും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. മുന്‍പ് പലപ്പോഴും രാജ്യസഭയില്‍ സര്‍ക്കാരിനെ പിന്തുണച്ച അണ്ണാ ഡി.എംകെയും തൃണമൂല്‍ കോണ്‍ഗ്രസും ഇപ്പോള്‍ കൃത്യമായി നിലപാടെടുത്തിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon