തിരുവനന്തപുരം: സർക്കാരിൻ്റെ പൊതു സമ്പത്തായ ഭൂമിയുടെ ഉടമസ്ഥാവകാശം അതെല്ലാം നിയമവിരുദ്ധമായി കൈയടക്കി വച്ചിട്ടുള്ള ഹാരിസണും അവർ നിയമവിരുദ്ധമായി മറിച്ചുവിറ്റ ഭൂമിയുടെ ആൾക്കാർക്കും കൈമാറ്റം ചെയ്യാനുള്ള സർക്കാരിൻ്റെ ഗൂഢ നീക്കത്തിന് അടിയന്തരമായി തടയിടണമെന്ന് ഗവർണറോട് വി എം സുധീരന്‍. സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിന് ബഹു ഗവർണർ ഇടപെടേണ്ട അതിഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളതെന്ന് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് സംബന്ധിച്ച വിശദമായ മെമ്മോറാണ്ടവും സുധീരന്‍ ഗവർണർക്ക് നൽകി.
ഹാരിസൺ ഉൾപ്പെടെയുള്ള ഇക്കൂട്ടരിൽ നിന്നും കരം സ്വീകരിച്ചാൽ അതിൻ്റെ ഗുണഭോക്താക്കൾ അവർ മാത്രമല്ല സമാനമായി ക്രിമിനൽ കുറ്റങ്ങളിലൂടെ സർക്കാർ ഭൂമി കൈയടക്കിവെച്ച ടാറ്റ, എ. വി.ടി, ടി.ആർ.ആൻ്റ് ടി. തുടങ്ങിയവരാണ്. 5.5 ലക്ഷം ഏക്കർ സർക്കാർ ഭൂമിയുടെ ഇല്ലാത്ത ഉടമസ്ഥാവകാശം സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തി സ്ഥാപിച്ചു കൊടുക്കാനാണ് ഇപ്പോഴത്തെ ഈ കള്ളക്കളികളെല്ലാമെന്ന് സുധീരന്‍ ആരോപിച്ചു.
നിവേദിത പി. ഹരൻ റിപ്പോർട്ട്, ജസ്റ്റിസ് മനോഹരൻ റിപ്പോർട്ട്, ഡോ. സജിത് ബാബു റിപ്പോർട്ട്, രാജമാണിക്യം റിപ്പോർട്ട്, ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി, വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലെ കണ്ടെത്തലുകൾ ഇതിലെല്ലാം ഹാരിസണും കൂട്ടരും നിയമവിരുദ്ധമായിട്ടാണ് ഭൂമി കയ്യടക്കിയത് എന്ന് വ്യക്തമാക്കുന്നുണ്ട്. വ്യാജരേഖകൾ ചമച്ച് കൊണ്ടാണ് ഇതെല്ലാം എന്നത് ബോധ്യപ്പെട്ടിട്ടും ഹൈക്കോടതിയിൽ അക്കാര്യങ്ങൾ ഫലപ്രദമായി ഉന്നയിക്കാതെ തോറ്റുകൊടുക്കുകയാണ് സർക്കാർ ചെയ്തത്.
ഇപ്പോൾ സർക്കാർ പിൻവാതിലിലൂടെ അവരുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് ഗൂഢനീക്കങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇത് സംസ്ഥാന താൽപര്യങ്ങൾക്ക് പൂർണമായും എതിരാണ്. വൻ നഷ്ടമാണ് ഇതിലൂടെ സർക്കാരിനും ജനങ്ങൾക്കും വരാൻ പോകുന്നത്.
അപ്പീൽ, റിവ്യൂ ഉൾപ്പെടെയുള്ള നിയമനടപടികൾ യഥാസമയം സ്വീകരിക്കുന്നതിലും നിയമനിർമ്മാണം നടത്തി സർക്കാർ ഭൂമി സംരക്ഷിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് സർക്കാർ വരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon