ചെന്നൈ: മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഭേദഗതി ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം പിയും ഡിഎംകെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായ ആര്‍ എസ് ഭാരതി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. അടുത്ത മാസം 18നകം കേന്ദ്രം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
പുതിയ സംവരണ നിയമം റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. പുതിയ നയം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമെന്ന് ഡി എം കെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡി എം കെ രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. അതേസമയം സംവരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. ഏറെ കാലമായി ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിര്‍ണായക രാഷ്ട്രീയ തീരുമാനം കൂടിയാണിത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon