ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കും. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തിൽ റെയിൽ മന്ത്രി പിയൂഷ് ഗോയൽ ആണ് ബജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുക. ഇടക്കാല ബജറ്റാവും അവതരിപ്പിക്കുകയെങ്കിലും പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരെയും മധ്യവര്‍ഗക്കാരെയും ഉന്നം വെച്ചുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന്. വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തിൽ സര്‍ക്കാരിൽ നിന്ന് വിശദീകരണം തേടാനാണ് പ്രതിപക്ഷ തീരുമാനം. നോട്ട് അസാധുവാക്കൽ, ജി എസ് ടി എന്നിവക്ക് ശേഷം മധ്യവര്‍ഗ്ഗത്തിലുള്ള അതൃപ്തി പരിഹരിക്കാൻ ആദായ നികുതി സ്ലാബുകളിൽ മാറ്റം വന്നേക്കാം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു ലക്ഷം കോടിയെങ്കിലും കാര്‍ഷിക മേഖലക്ക് നീക്കിവച്ചേക്കും. വിള ഇന്‍ഷുറന്‍സ് പ്രീമിയവും തിരിച്ചടവ് മുടങ്ങാത്ത കാര്‍ഷിക വായ്പകളുടെ പലിശയും എഴുതിത്തള്ളാന്‍ നിര്‍ദ്ദേശമുണ്ട്. നികുതി ഇളവുകളാണ് മധ്യവര്‍ഗത്തിന്റെയും ചെറുകിട വ്യവസായികളുടെയും പ്രതീക്ഷ. ഭവന മേഖലക്കും ഇളവുകളുണ്ടായേക്കും.
വനിത ക്ഷേമത്തിനായി 5000 കോടി രൂപ കൂടി മാറ്റിവെച്ചേക്കും. പ്രസവ അവധി കൂട്ടുന്നതുകാരണം സ്ഥാപനങ്ങൾക്കുള്ള നഷ്ടത്തിൽ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കാനുള്ള തുകയും മാറ്റിവെച്ചേക്കും.
2022 ഓടെ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിലും ഊന്നിയിരുന്നു. നിര്‍മാണ-തൊഴില്‍ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഈ ഇളവുകള്‍ സഹായകമാവും. ആരോഗ്യ മേഖലയാണ് പ്രതീക്ഷയുള്ള മറ്റൊന്ന്. ആരോഗ്യ ഇന്‍ഷുറന്‍സിന് കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും. പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതി, സ്വര്‍ണത്തിന് ഇറക്കുമതി ചുങ്കം കുറയ്ക്കല്‍ എന്നിവക്കും നിര്‍ദേശങ്ങളുണ്ട്. തൊഴിലില്ലായ്മ രൂക്ഷമെന്ന സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon