ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച 'പിഎം നരേന്ദ്ര മോദി' എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചെന്നും ഇവരുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിനും മ്യൂസിക് കമ്പനിക്കും ചിത്രത്തിന്‍റെ പരസ്യം പ്രസിദ്ധീകരിച്ച രണ്ട് പ്രധാന പത്രങ്ങള്‍ക്കുമെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ചെന്ന് വ്യക്തമായതോടെയാണ് നോട്ടീസ്.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മുമ്പ് മീഡിയ സര്‍ട്ടിഫിക്കേഷന്‍റെയും മോണിറ്ററിംഗ് കമ്മിറ്റിയുടേയും സാക്ഷ്യപത്രം വേണമെന്നും ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറങ്ങുന്ന രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ കഴിയുമെന്നും രണ്‍ബീര്‍ സിംഗ് പറഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്നതിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരത്തി നല്‍കിയിരുന്നു. സിനിമ പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് മനു സിങ്‍വി, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ചിത്രത്തിൻറ ഉള്ളടക്കവും പ്രദർശിപ്പിക്കുന്ന സമയവും പ്രേരണയും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതൊരു കലാസൃഷ്ടി മാത്രമായി കാണാനാകില്ലെന്നും പരാതി നൽകിയ കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. ചലച്ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. നേരത്തേ, ഇതേ ആവശ്യവുമായി ഡിഎംകെയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് സിനിമ പുറത്തിറങ്ങുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.
ചെറുപ്പകാലം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള നരേന്ദ്ര മോദിയുടെ ഉയര്‍ച്ച ചിത്രീകരിക്കുന്ന സിനിമ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണിറങ്ങുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon