തിരുവനന്തപുരം ∙ ആദ്യ അഞ്ചു മണിക്കൂർ പിന്നിട്ടപ്പോൾ കേരളത്തിൽ കനത്ത പോളിങ്. ഉച്ചയ്ക്ക് 12.15ന് ലഭ്യമായ കണക്കുപ്രകാരം 31.45% ആണ് കേരളത്തിലെ ആകെ പോളിങ്. കടുത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് സീറ്റുകളിലും വിവിഐപി മണ്ഡലമായ വയനാട്ടിലും പോളിങ് ഉയർന്നുതന്നെ.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വന്നതോടെയാണു വയനാട്ടിലെ സ്ഥിതിഗതികള്‍ മാറുന്നത് . പോളിങ് 30.14 ശതമാനം. സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ വിവിഐപി മണ്ഡലമെന്ന സവിശേഷത. എല്‍ഡിഎഫ് സ്ഥാനാർഥി പി.പി.സുനീറും എന്‍ഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും മത്സരം കടുപ്പിക്കുകയാണ് .
മൂന്നു മുന്നണികളും കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കിയ തിരുവനന്തപുരത്ത് 27.33 ആണ് പോളിങ് ശതമാനം. യുഡിഎഫിനായി സിറ്റിങ് എംപി ശശി തരൂരും എൽഡിഎഫിനായി മുൻ മന്ത്രി സി.ദിവാകരനും എൻഡിഎയ്ക്കു വേണ്ടി മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനുമാണു മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു എന്നതാണ് ഇടത്, വലതു മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. സംഘടനാശേഷി പൂര്‍ണമായും സമാഹരിച്ച് എൽഡിഎഫും കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രത്യേക നിർദേശമുള്ളതിനാൽ യുഡിഎഫും കയ്യും മെയ്യും മറന്നാണു പ്രവർത്തിച്ചത്.
പ്രളയവും ശബരിമലയും മുഖ്യപ്രചാരണവിഷയമായ പത്തനംതിട്ടയിൽ 31.0 ശതമാനമാണു പോളിങ്. ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകർഷിച്ച മത്സരമാണിവിടെ. യുഡിഎഫിനായി സിറ്റിങ് എംപി ആന്റോ ആന്റണി മൂന്നാം തവണ പോരാട്ടത്തിനിറങ്ങുന്നു. എൽഡിഎഫിനായി ആറന്‍മുള എംഎൽഎ വീണാ ജോർജും എൻഡിഎയ്ക്കായി കെ.സുരേന്ദ്രനും അണിനിരന്നതോടെയാണു പത്തനംതിട്ടയുടെ മനം പ്രവചനാതീതമായത്.
തൃശൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഇക്കുറി ത്രികോണ മത്സരത്തിന്റെ ചൂടിലാണ്. പോളിങ് 32.11 ശതമാനം. സിപിഐ കഴിഞ്ഞതവണ ജയിച്ച രാജ്യത്തെ ഏക മണ്ഡലമായ തൃശൂരിൽ സിറ്റിങ് എംപി സി.എൻ.ജയദേവനു പകരം രാജാജി മാത്യു തോമസിനെയാണു പാർട്ടി നിയോഗിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി ടി.എൻ.പ്രതാപൻ എത്തിയപ്പോഴും പതിവ് ഇടത്–വലതു പോരാട്ടത്തിന്റെ ഗൗരവമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ എന്‍ഡിഎയ്ക്കായി നടനും എംപിയുമായ സുരേഷ് ഗോപി ഇറങ്ങിയതോടെ കനത്ത പോരിനു കളമൊരുങ്ങി. ശബരിമലയായിരുന്നു പ്രധാന പ്രചാരണവിഷയം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon