ന്യൂഡല്‍ഹി: ശക്തികേന്ദ്രങ്ങളില്‍ ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ന്നെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. പരാജയകാരണങ്ങള്‍ ആഴത്തില്‍ വിലയിരുത്തുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം ആഴത്തിലുള്ള ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസിനോട് സ്വീകരിച്ച മൃദുസമീപനം തിരിച്ചടിക്ക് കാരണമായെന്ന് കേരള ഘടകം പിബിയിൽ ആരോപിച്ചു. അക്കാര്യം കേന്ദ്ര കമ്മിറ്റി പരിശോധിക്കുമെന്ന് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളൊക്കെ വിശദമായി പരിശോധിക്കും. താഴെ തട്ടിൽ നിന്നുള്ള പരിശോധനകൾ നടത്തും- പിബി യോഗത്തിന് ശേഷം യെച്ചൂരി വ്യക്തമാക്കി. വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാര്‍ട്ടിക്ക് എതിരാകുന്നത് തിരിച്ചറിയാൻ കേരള ഘടകത്തിന് സാധിച്ചില്ലെന്ന വിമര്‍ശനം പോളിറ്റ് ബ്യൂറോയില്‍ ഉയര്‍ന്നു. ദേശീയ തലത്തിൽ മതേതര സര്‍ക്കാരുണ്ടാക്കാൻ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂ എന്ന ചിന്തയും ഇതിൽ പാര്‍ട്ടി ദേശീയ നേതൃത്വം എടുത്ത മൃദുനിലപാടും തിരിച്ചടിക്ക് കാരണമായെന്നാണ് കേരള ഘടകം മറുപടി നൽകിയത്.
ദൈനംദിന പ്രശ്നങ്ങളേക്കാള്‍ ബി.ജെ.പി ദേശീയ സുരക്ഷ ചര്‍ച്ചയാക്കി. സാധാരണക്കാരുടെ പ്രശ്നങ്ങൾ ചർച്ചയാക്കാതെ വർഗീയതയും തീവ്രദേശീയതയും ചർച്ചയാക്കുന്നതിൽ ബി.ജെ.പി വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്ക് നേരെ പല സംസ്ഥാനങ്ങളിലും അക്രമം നടന്നുവെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ശബരിമല വിഷയം തിരിച്ചടിയായോ എന്ന് പരിശോധിക്കും. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാനങ്ങളുടെ റിപ്പോർട്ടും പി.ബിയുടെ വിലയിരുത്തലുകളും ചർച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുമെന്നും യെച്ചൂരി വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon