ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളൊന്നും ഇല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിക്ക് വൻപരാജയം ഏറ്റുവാങ്ങേണ്ടി വരും. തെരഞ്ഞെടുപ്പിൽ മോദി പുറത്താകുമെന്ന് ഉറപ്പായി. കോൺഗ്രസിന്‍റെ വിലയിരുത്തൽ അതാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയാണ് പ്രധാന വിഷയം. ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യസ്വത്തല്ല.
യുപിഎ കാലത്തും സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. എന്നാൽ അത് നടത്തിയത് കോൺഗ്രസ് അല്ല, സൈന്യമാണ്. യുപിഎ കാലത്ത് മിന്നലാക്രമണങ്ങൾ നടത്തിയത് വിഡിയോ ഗെയിമിലായിരിക്കും എന്ന് മോദി പറയുമ്പോൾ അദ്ദേഹം അപമാനിക്കുന്നത് കോൺഗ്രസിനെയല്ല. മറിച്ച് സൈന്യത്തെയാണ്. സൈന്യത്തെ രാഷ്‌ട്രീയവത്ക്കരിക്കരുതെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ സാമ്പത്തിക രംഗത്തെ മോദി തകർത്തുകളഞ്ഞു. ന്യായ് പദ്ധതി സാമ്പത്തിക രംഗത്തെ പുനരുജീവിപ്പിക്കാനുള്ള പദ്ധതിയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസിന്‍റെ പ്രകടന പത്രിക രാജ്യത്തെ തകർന്നു നിൽക്കുന്നവർക്ക് വേണ്ടിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തെ അഭിമുഖീകരിക്കാൻ മോദിയ്ക്ക് പേടിയാണ്. ബിജെപി തീവ്രവാദത്തോട് സന്ധി ചെയ്തു. ഭീകരൻ മസൂദ് അസറിനെ തുറന്നുവിട്ടു. ഇലക്ഷൻ കമ്മീഷൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും രാഹുൽ എഐസിസി ആസ്ഥാനത്ത് ചേർന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാമർശം നടത്തിയതിന് മാപ്പ് പറഞ്ഞിരുന്നു. ബിജെപിയോടോ മോദിയോടോ മാപ്പ് പറഞ്ഞിട്ടില്ല. കാവൽക്കാരൻ കള്ളനാണെന്നത് കോൺഗ്രസിന്‍റെ പ്രചാരണായുധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon