തിരുവനന്തപുരം: മസാലാ ബോണ്ടിലെ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി തോമസ് ഐസക്. ഉയര്‍ന്ന പലിശ നിരക്കാണെന്നും സി.ഡി.പി.ക്യുവിന് വേണ്ടി പ്രൈവറ്റ് ഇഷ്യു നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ക്ക് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ തോമസ് ഐസക് മറുപടി പറഞ്ഞു. സി.ഡി.പി.ക്യുവിന്‍റെ ലാവ്‍ലിന്‍ ബന്ധം ഉള്‍പ്പെടെ മസാലാബോണ്ട് സംബന്ധിച്ച ധനമന്ത്രി കള്ളം പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മസാല ബോണ്ട് വിവാദം നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ചര്‍ച്ചക്ക് അവസരം ഒരുങ്ങിയത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കിടെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.
ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ മുഖ്യമന്ത്രി മുഴക്കിയ മണി കമ്മ്യൂണിസത്തിന്‍റെ മരണ മണിയാണെന്ന് വിമർശനത്തോടെയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ കെഎസ് ശബരീനാഥൻ ചർച്ച തുടങ്ങി വച്ചത്. കമ്മ്യൂണിസ്റ്റ് സർക്കാറിന്‍റെ നയവ്യതിയാനം മുതൽ ബോണ്ടിൻറെ ഉയർന്ന പലിശ, വിവരങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് വരെ മറച്ചുവെച്ചു ധനമന്ത്രി നിരന്തരം കള്ളം പറയുന്നു ,തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ പ്രതിപക്ഷ നിര ഉന്നയിച്ചു.
9.723 ശതമാനമെന്ന ഉയര്‍ന്ന പലിശ നിരക്കില്‍ കടമെടുക്കുന്നതിലൂടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. ലാവ്‍ലിന്‍ ബന്ധമുള്ള സി.ഡി.പി.ക്യുവിന് വേണ്ടി കാനഡയില്‍ പ്രൈവറ്റ് ഇഷ്യു നടത്തി, മോദി സര്‍ക്കാരിന്‍റെ നവലബിറല്‍ നയങ്ങള്‍ നടപ്പാക്കുന്നു എന്നീ ആരോപണങ്ങളാണ് മസാലാ ബോണ്ടിനെതിരെ പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിയത്.
കിഫ്ബി മസാലബോണ്ടിന്‍റെ രേഖകൾ ആർക്കും പരിശോധിക്കാമെന്ന് നിയമസഭയെ അറിയിച്ച ധനമന്ത്രി തോമസ് ഐസക് ലാവലിൻ ബന്ധം ആരോപിച്ച് വികസനം തടയാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും തുറന്നടിച്ചു. പ്രതിപക്ഷ നേതാവിന് സംശയമുണ്ടെങ്കിൽ അങ്ങോട്ട് പോയി തീർക്കാമെന്നായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്. ആർക്കും രേഖകൾ പരിശോധിക്കാം. കുറഞ്ഞ പലിശനിരക്കാണെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച ഐസക് കമ്പോളത്തിൽ നിന്നും വായ്പ എടുക്കുമ്പോൾ കമ്പനിയുടെ റേറ്റിംഗ് അനുസരിച്ചുള്ള പലിശ കൊടുക്കേണ്ടിവരുമെന്നും മറുപടി നൽകി.
സി.ഡി.പി.ക്യു ഇന്ത്യയില്‍ 32000 കോടി രൂപ നിക്ഷേപം നടത്തിയ കമ്പനിയാണ്. യു.പി.എ കാലത്തെ പദ്ധതികളിലും നിക്ഷേപിച്ചിട്ടുണ്ട്. ലാവ്‍ലിനില്‍ 19.9 ശതമാനം നിക്ഷേപം മാത്രമാണുള്ളത്. കാനഡയിലെ പ്രത്യേക നിയമമനുസരിച്ചാണ് അവിടെ പ്രൈവറ്റ് ഇഷ്യു നടത്തിയതെന്നും മന്ത്രി വിശദീകരിച്ചു.
ലാവലിനുമായി കരാർ ഉണ്ടാക്കിയ ജി.കാർത്തികേയൻറെ മകൻ ശബരിനാഥൻ ലാവലിൻ പരാമർശിക്കരുതായിരുന്നുവെന്ന് ഭരണപക്ഷം വാദിച്ചു. കേസ് തീർന്നിട്ടില്ലെന്നും സുപ്രീം കോടതി അന്തിമ തീർപ്പ് വരട്ടെ എന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി. രണേുമക്കാൽ മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ പ്രമേയം വോട്ടിനിടാതെ പിൻവലിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയില്ല
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon