തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ മിക്കയിടത്തും ഇന്നലെ നന്നായി തന്നെ മഴ ലഭിച്ചു. മഴ ഇന്നും ശക്തമായി തുടരും. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണം ഇന്ന് 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (വ്യാഴാഴ്ച) അവധി നല്‍കിയിട്ടുണ്ട്.
വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാണ്. മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടയിലായി. കണ്ണൂരിൽ രണ്ടിടത്ത് ഇന്നലെ ഉരുള്‍പൊട്ടി. അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി.
ഇടുക്കിയിൽ മഴ കനത്തതോടെ കന്നിമലയാറ്റിലും മാട്ടുപ്പെട്ടിയാറ്റിലും നീരൊഴുക്ക് ശക്തമായി. പെരിയവരയിൽ നിർമിച്ച താത്കാലിക പാലം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വയനാട് മേപ്പാടി പുത്തുമലയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കൽപറ്റ പുത്തൂർ വയലിൽ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon