മലപ്പുറം: കൊണ്ടോട്ടി ഓമാനൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദിച്ച സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പൊലീസ്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുവരും ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 46 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ തിരിച്ചറിഞ്ഞവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കേസില്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ഓമനൂര്‍ സ്വദേശികളായ ഫൈസല്‍, മുത്തസ് ഖാന്‍, ദുല്‍ഫിക്കറലി എന്നിവരെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാര്‍ യാത്രക്കാരായ രണ്ട് പേര്‍ തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥി നാട്ടുകാരോട് പരാതിപ്പെട്ടതാണ് സംഭവത്തിന്‍റെ തുടക്കം. ഇതോടെ കാര്‍ തടഞ്ഞു വച്ച് യുവാക്കളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. എന്നാല്‍, പൊലീസെത്തി കുട്ടിയെ ചോദ്യം ചെയ്തതോടെ സംഭവം വ്യാജമാണെന്ന് മനസിലായി. ഓണ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് പത്താം ക്ലാസുകാരന്‍ നുണക്കഥ ചമച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon