തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ പ്രാദേശിക നേതാക്കൾക്ക് മുൻഗണന. മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടികയിലാണ് പ്രാദേശിക നേതാക്കളുടെ പേരുകളും സജീവമായി ഉയർന്നുവന്നത്. അതേസമയം, സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. ഇതോടെ കോന്നിയിലെ സാധ്യതാ പട്ടികയിൽനിന്ന് കെ. സുരേന്ദ്രന്റെ പേര് ഒഴിവാക്കിയേക്കും.
ബി.ജെ.പി.ക്ക് ഏറെ പ്രതീക്ഷയുള്ള വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ തന്നെ മത്സരിക്കണമെന്നാണ് ജില്ലാ ഘടകത്തിന്റെ അഭിപ്രായം. എന്നാൽ കുമ്മനത്തിന്റെ കാര്യത്തിൽ ആർ.എസ്.എസ്. നേതൃത്വം കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. കുമ്മനത്തെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ്. ഇതുവരെ മുന്നോട്ടുവരികയും ചെയ്തിട്ടില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെ ആവശ്യത്തെത്തുടർന്നാണ് കുമ്മനത്തെ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിച്ചത്.
കുമ്മനത്തിന് പുറമേ, വി.വി.രാജേഷ്, പി.കെ.കൃഷ്ണദാസ്, എസ്.സുരേഷ്, എം.എസ്കുമാർ എന്നിവരുടെ പേരുകളാണ് വട്ടിയൂർക്കാവിൽ പരിഗണിക്കുന്നത്. എന്നാൽ സ്ഥാനാർഥി പട്ടികയിൽനിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് എം.എസ്. കുമാർ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഈ പേര് ഒഴിവാക്കിയാക്കും കേന്ദ്രനേതൃത്വത്തിന് പട്ടിക കൈമാറുക.
കോന്നിയിൽ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കിയതോടെ ശോഭാ സുരേന്ദ്രന് സാധ്യതയേറി. ഇതിനുപുറമേ അശോകൻ കുളനട, അശോക് കുമാർ എന്നിവരുടെ പേരുകളും സാധ്യത പട്ടികയിലിടംനേടി. എറണാകുളത്ത് ബി. ഗോപാലകൃഷ്ണനെ പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രാദേശിക നേതാക്കളായ സി.ജി. രാജഗോപാൽ, പത്മജ മേനോൻ തുടങ്ങിയവരുടെ പേരുകളാണ് നിലവിൽ എറണാകുളത്തേക്ക് പരിഗണിക്കുന്നത്.
മഞ്ചേശ്വരത്ത് പാർട്ടി മണ്ഡലം പ്രസിഡന്റ് സതീശൻ ഭണ്ഡാരി, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാർ എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിക്കുന്നത്. ഇതിൽ സതീശൻ ഭണ്ഡാരിക്കാണ് കൂടുതൽ സാധ്യതയെന്നാണ് സൂചന.
HomeUnlabelledനിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ പ്രാദേശിക നേതാക്കൾക്ക് മുൻഗണന
This post have 0 komentar
EmoticonEmoticon