തിരുവനന്തപുരം: ഒക്ടോബർ 21 ന് അഞ്ചിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി നിർണയ ചർച്ചകളുടെ തിരക്കിലേക്ക് നീങ്ങുകയാണ് മുന്നണികൾ. ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. നാളെയും മറ്റന്നാളുമായി യുഡിഎഫ് നേതാക്കൾ കൂടിയാലോചനകൾ നടത്തും. ബിജെപി കോർ കമ്മിറ്റി ഇന്ന് ചേരും. അതിവേഗം സ്ഥാനാർത്ഥികളെ കളത്തിലിറക്കലാണ് പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് വിധി സംസ്ഥാനത്തെ പൊതുവിധിയായാവും വിലയിരുത്തപ്പെടുക. തദ്ദേശ ഭരണ തെരഞ്ഞെടുപ്പും പിന്നെ നിയമസഭാ തെരഞ്ഞെടുപ്പും വരും മുമ്പുള്ള മത്സരം എൽഡിഎഫിനും യുഡിഎഫിനും ജീവന്മരണ പോരാട്ടമാണ്. ബിജെപിക്ക് ശക്തി കാണിക്കാനുള്ള വേദിയും.
ലോകസ്ഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വന്‍ വിജയം ഒരു പ്രത്യേക സാഹചര്യത്തിലുള്ളതെന്നായിരുന്നു ഇടതുമുന്നണിയുടെ വിലയിരുത്തലും ന്യായീകരണവും. അതൊക്കെ മാറിയെന്ന് തെളിയിച്ചുള്ള തിരിച്ചു വരവാണ് ഇടതിനുള്ള വെല്ലുവിളി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാലും യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ്.
മഞ്ചേശ്വരമൊഴികെ നാലും കോൺഗ്രസ് സീറ്റ്. അതും ഐ ഗ്രൂപ്പ് മണ്ഡലങ്ങൾ. ഗ്രൂപ്പിനപ്പുറത്തേക്ക് വെച്ചുമാറൽ വേണമെങ്കിൽ അതടക്കം നേതാക്കൾ ചർച്ച ചെയ്യും. ഇടതുപക്ഷത്താവാട്ടെ അഞ്ചും സിപിഎം മത്സരിച്ചു പോരുന്ന സീറ്റുകൾ. ബിഡിജെഎസിന് നൽകാൻ ധാരണയുള്ള അരൂർ ഒഴികെ നാലിടത്തും ബിജെപി പോരിനിറങ്ങും.
ഒക്ടോബര്‍ 21-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24-നാണ്. തിങ്കളാഴ്ച മുതല്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു തുടങ്ങാം. സെപ്തംബര്‍ 30 തിങ്കളാഴ്ച വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 3 ആണ്. അന്നോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിയും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon