കൊച്ചി: പിഎസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും ഡിജിപിയ്ക്കും സിബിഐയ്ക്കും ഹൈക്കോടതി നോട്ടീസയച്ചു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരും പിഎസ് സിയും പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി നോട്ടീസയച്ചത്. പിഎസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികൾ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രമക്കേടിനെ കുറിച്ച് ഇപ്പോള്‍ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത് എന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പരീക്ഷാക്രമക്കേടിനെ കുറിച്ചുള്ള ആക്ഷേപം ഗൗരവമുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പിലെ തട്ടിപ്പ് കൂടുതല്‍ വ്യാപ്തിയുള്ളതായതു കൊണ്ട് സ്വതന്ത്ര ഏജന്‍സി ഈ കേസ് അന്വേഷിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആഴത്തിലുള്ള അന്വേഷണം സിബിഐയ്ക്ക് മാത്രമേ സാധ്യമാകൂ എന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ ഒരു പ്രധാന പരീക്ഷ നടത്തിപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പരീക്ഷാത്തട്ടിപ്പിനെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഈ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാട് സര്‍ക്കാരും പിഎസ് സിയും എതിര്‍ത്തു. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രത്യേകസംഘം ഈ കേസില്‍ അന്വേഷണം നടത്തി വരികയാണെന്നും കേസില്‍ അറസ്റ്റടക്കമുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരുടേത് പരസ്യതാല്‍പര്യമാണെന്ന് പിഎസ് സി കോടതിയെ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon