മുംബൈ: മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്നതിനെ ചൊല്ലി എൻഡിഎ ഘടകകക്ഷികളായ ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നു. ഇതിനിടെ ഇരുപാർട്ടി നേതാക്കളും ഇന്ന് ഗവർണറെ പ്രത്യേകം പ്രത്യേകമായി സന്ദർശിക്കും.
രാവിലെ പത്തരയോടെ ദിവാകർ റാവുത്തിന്റെ നേതൃത്വത്തിൽ ശിവസേന നേതാക്കൾ ഗവർണർ ഭഗത് സിങ് കോശ്യാരിയെ കാണാനെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് ബിജെപി നേതാക്കൾ ഗവർണറെ കാണുക. ദീപാവലി ആശംസകൾ അറിയിക്കാനാണ് ഗവർണറെ സന്ദർശിക്കുന്നതെന്നാണ് ഇരുപാർട്ടികളും ഒദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
രണ്ടര വർഷം മുഖ്യമന്ത്രിപദം തങ്ങൾക്കുവേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ 50:50 കരാർപ്രകാരം മുഖ്യമന്ത്രിപദമടക്കം ഭരണസംവിധാനത്തിൽ അമ്പത് ശതമാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് ബി.ജെ.പി.യിൽനിന്ന് എഴുതിവാങ്ങണമെന്നുമാണ് ശിവസേന നേതാക്കൾ ആവശ്യപ്പെട്ടത്.
അതേ സമയം ബി.ജെ.പി.യുടെ നേതൃത്വത്തിൽത്തന്നെ മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും വ്യക്തമാക്കുകയുണ്ടായി. '2014-ൽ ലഭിച്ചതിനെക്കാൾ മികച്ചവിജയമാണ് ഇത്തവണ ബി.ജെ.പി.ക്കു കിട്ടിയത്. കഴിഞ്ഞ തവണ 260 സീറ്റുകളിൽ മത്സരിച്ചപ്പോൾ 122-ൽമാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. 47 ശതമാനമായിരുന്നു വിജയം. എന്നാൽ ഇത്തവണ അത് 70 ശതമാനത്തിലേക്ക് ഉയർന്നു. 150 സീറ്റുകളിൽ മത്സരിച്ച് 105 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു. മറ്റേതൊരു പാർട്ടിയെക്കാളും വിജയശതമാനം കൂടുതൽ ബി.ജെ.പി.ക്കാണ്. അതിനാൽ മന്ത്രിസഭ ബി.ജെ.പി.യുടെ നേതൃത്വത്തിലായിരിക്കും'' - ഫഡ്നാവിസ് പറഞ്ഞു.ഇതിനിടെ ഇരുപാർട്ടികളും സ്വതന്ത്രരേയും ചെറുപാർട്ടികളേയും ഒപ്പം നിർത്തി അംഗബലം വർധിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon