ന്യൂഡൽഹി: അയോധ്യ രാമജന്മഭൂമി-ബാബരി മസ്ജിദ് കേസിൽ ഇന്ന് രാവിലെ വിധി പറയുമ്പോൾ ഒന്നര നൂറ്റാണ്ടോളം ഇന്ത്യയുടെ മതേതരത്വത്തിന് മുകളിൽ വീണ പോറലിന്റെ മുറിവ് ഉണങ്ങുമെന്ന പ്രതീക്ഷയിലാണ് രാജ്യം. 134 വർഷത്തോളം നീണ്ടു നിന്ന നിയമപോരാട്ടത്തിനാണ് ഇന്ന് ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. 2.77 ഏക്കർ ഭൂമിയാണ് തർക്കസ്ഥലമായി നിലനിൽക്കുന്നത്.
കേസിന്റെ നാൾവഴികളിലൂടെ...
- 1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850 ഓടെയാണ്. 1885 ജനുവരി 29 തര്‍ക്കം ആദ്യമായി കോടതികയറി. മഹന്ത് രഘുബര്‍ദാസ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫൈസാബാദ് സബ്കോടതി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന് ജില്ലാകോടതിയും നവംബര്‍ 1ന് ജുഡീഷ്യല്‍ കമ്മിഷണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിച്ചു.
- പിന്നീട്, 1949 ഓഗസ്റ്റ് 22 പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. 1949 ഡിസംബര്‍ 29 തര്‍ക്കഭൂമി ജില്ലാ മജിസ്ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16ന് ഗോപാല്‍ സിങ് വിഷാരദെന്ന ശ്രീരാമ ഭക്തന്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. അയോധ്യ തര്‍ക്കത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു.
- 1959ല്‍ സുന്നി വഖഫ് ബോര്‍ഡും 1961ല്‍ നിര്‍മോഹി അഖാഡയും ഹര്‍ജി നല്‍കി. 1986 ജനുവരി 31, പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ അവസാനിച്ചത് സ്വതന്ത്ര ഇന്ത്യയുടെ കറുത്തദിനമായ 1992ലെ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്‍റെ തകര്‍ക്കലില്‍.
- 1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്‍സും. 1994 ഒക്ടോബര്‍ 24, റഫറന്‍സിന് മറുപടി നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി വിധി. വിഷയം അലഹബാദ് ഹൈക്കോടതിയിലേക്ക്. 2010 സെപ്റ്റംബര്‍ 30, തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഹൈക്കോടതി വിധി.
- 2010 മേയ് 9 ന് വിധിക്ക് സുപ്രീംകോടതി സ്റ്റേ. 2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്. 2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം.
- 2019 ഒക്ടോബര്‍ 16 ന് 40 ദിവസത്തെ വാദത്തിന് ശേഷമാണ് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയത്.തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള മൂന്നംഗ മധ്യസ്ഥ സമിതിയുടെ ശ്രമം പരാജയപ്പെട്ടശേഷം, കഴിഞ്ഞ ഓഗസ്റ്റ് 6 മുതല്‍ ഒക്ടോബര്‍ 16 വരെ 40 ദിവസമാണു കോടതി വാദം കേട്ടത്. തുടർച്ചയായ വാദങ്ങൾക്കൊടുവിൽ ഇന്ന് കേസിന്റെ അന്തിമ വിധി ഭരണ ഘടനാ ബെഞ്ച് പ്രഖ്യാപിക്കും.
This post have 0 komentar
EmoticonEmoticon