ന്യൂഡൽഹി: പാർലമെൻറ് ആക്രമണത്തിന് പിന്നിലെ ശരിയായ പ്രതികളെ പിടികൂടുമ്പോൾ മാത്രമേ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ പ്രൊഫ എസ്.എ.ആർ ഗീലാനിക്ക് നീതി കിട്ടൂവെന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്. നീതിക്ക് വേണ്ടി നിർഭയം നിലകൊണ്ട വ്യക്തിയായിരുന്നു ഗീലാനിയെന്ന് മുപ്പതോളം സംഘടനയുടെ കൂട്ടായ്മയായ സി.എ.എസ്.ആർ ഡൽഹിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി അഭിപ്രായപ്പെട്ടു.
ഭീകരവാദ സംഘടനയുമായി ഒരു ബന്ധവുമില്ലെങ്കിലും പൊതു മനസാക്ഷിയെ തൃപ്തിപെടുത്താൻ വധശിക്ഷ വിധിക്കുന്നുവെന്നാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ അവര്‍ പറഞ്ഞത്. നമുക്ക് ഇപ്പോഴുമറിയില്ല പാർലമെൻറ് ആക്രമണവുമായി ബബന്ധപ്പെട്ട് ശരിക്കും എന്താണ് സംഭവിച്ചതെന്ന്. അത് നാം ഒരിക്കലും മറക്കരുതെന്നും അരുന്ധതി റോയി പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ട നിമിഷത്തിലും കൂടെയുണ്ടായിരുന്നത് ഗീലാനിയായിരുന്നുവെന്ന് മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവിൽ കഴിയുന്ന ഡൽഹി സർവകലാശാല പ്രൊഫസർ ജി.എൻ സായിബാബയുടെ ഭാര്യ വസന്ത കുമാരി പറഞ്ഞു. ഗീലാനി ഇട്ടേച്ച് പോയ നീതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുമെന്ന് പ്രതിജ്ഞ എടുക്കുകയാണ് അദ്ദേഹത്തനുള്ള ശരിയായ ശ്രദ്ധാഞ്ജലിയെന്ന് ഡൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബു പറഞ്ഞു.
ഗീലാനിയുടെ കുടുംബാംഗങ്ങളും, സഹപ്രവർത്തകരും, മനുഷ്യാവകാശ പ്രവർത്തകരും നീതിക്ക് വേണ്ടി ഗീലാനി നിലകൊണ്ടതിൻെറ ഓർമകൾ അയവിറക്കി. കുറ്റവിമുക്കനാക്കപ്പെട്ട സഹതടവുകാരൻ യാസീൻ പട്ടേൽ, ഡോക്യുമെൻററി സംവിധായകൻ സഞ്ജയ് കക്ക്, ഡൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബു, ഡൽഹി സർവകലാശാല ടീച്ചേഴ്സ് പ്രസിഡൻറ് നന്ദിത നരൈൻ, സർവകലാശാല മുൻ അധ്യാപകൻ മധുപ്രസാദ് എന്നിവരും അനുസ്മരണത്തില്‍ പങ്കെടുത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon