ന്യൂഡല്‍ഹി: ഗുജറാത്ത് കലാപകേസിലെ 14 പ്രതികള്‍ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംസ്ഥാനത്ത് പ്രവേശിക്കരുതെന്നും ആത്മീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. 2002 ല്‍ ഗുജറാത്തിലെ സര്ദര്പരയില് 33 മുസ്ലിംകളെ കൂട്ടക്കുരുതി ചെയ്ത സംഭവത്തിലെ പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആത്മീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെയും ജബല്‍പൂരിലെയും ജില്ലാ അധികാരികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ജോലി കണ്ടെത്തിനല്‍കാനും ജില്ലാ ഭരണകൂടത്തോട് കോടതി ആവശ്യപ്പെട്ടു. ജാമ്യകാലയളവിലെ പ്രതികളുടെ പെരുമാറ്റം സംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയോടു നിര്‍ദേശിക്കുകയും ചെയ്തു.
ഗുജറാത്ത് കലാപത്തിനിടെ നടന്ന ഒമ്ബത് പ്രധാന കേസുകളില്‍ ഒന്നാണ് സര്‍ദാര്‍പുരയിലേത്. ന്യൂനപക്ഷ സമുദായം താമസിക്കുന്ന പ്രദേശം അക്രമികള്‍ വളഞ്ഞ ശേഷമാണ് കൂട്ടക്കൊല നടത്തിയത്. അക്രമികള്‍ വരുന്നത് അറിഞ്ഞ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ പ്രദേശത്തെ പ്രമുഖനായ ഇബ്രാഹീം ശൈഖ് എന്നയാളുടെ വീട്ടില്‍ അഭയം തേടി. എന്നാല്‍ ഈ വീട്ടിലെത്തിയാണ് അക്രമികള്‍ പെട്രോള്‍, പാചകവാതക സിലിണ്ടര്‍ എന്നിവ ഉപയോഗിച്ച് കത്തിച്ചത്. 22 സ്ത്രീകള്‍ ഉള്‍പ്പെടെ 33 പേരെ ചുട്ടെരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. അമിത് ഷാ ആഭ്യന്തര മന്ത്രിയും.
2002 ഫെബ്രുവരി 27 ന് ഗോധ്രയിലെ സബര്‍മതി എക്‌സ്പ്രസിന് തീവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപിച്ച കലാപത്തില്‍ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും മുസ്ലിംങ്ങളായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon