ഭരണഘടന ഉയർത്തിപ്പിടിച്ചുള്ള പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെ രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 9 മണിയോടെ രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തുടങ്ങും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്.
ദേശീയ യുദ്ധസ്മാരകത്തില്‍ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാവുക. 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറല്‍ അസിത് മിസ്ത്രി നയിക്കും. സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങള്‍. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഒരുക്കുന്ന ആകാശ കാഴ്ചകളും ഉണ്ടാകും.
സാംസ്കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും. എന്നാൽ, കേരളത്തിന്റെ ഫ്ലോട്ടിനെ കേന്ദ്രം തള്ളിയിരുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകള്‍. ആശയപരമായ എതിര്‍പ്പുകള്‍ അക്രമത്തിന്‍റെ പാതയിലേക്ക് പോകരുതെന്നായിരുന്നു റിപ്പബ്ളിക് ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കേവിന്ദിന്‍റെ സന്ദേശം. മന്‍കി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon