തിരുവനന്തപുരം: എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ കെഎസ‌്‌ആര്‍ടിസി ഊര്‍ജിത നടപടികള്‍ ആരംഭിച്ചു. പിഎസ്‍സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാർരെ ഇന്ന് നിയമിക്കും. ഇതിന‌് പുറമേ കണ്ടക്ടറിലാത്ത സര്‍വീസ‌്, ഡ്രൈവര്‍മാരെ കണ്ടക്ടര്‍മാരായി നിയോഗിക്കല്‍ തുടങ്ങിയ നടപടികളും സ്വീകരിക്കും. അതേസമയം പിരിച്ചുവിടപ്പെട്ട താൽക്കാലിക കണ്ടക്ടർമാർ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് തുടങ്ങി.
പുതുതായി നിയമിക്കുന്ന 4051 പേരോടാണ് ഇന്ന് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നാലു ബാച്ചുകളിലായി ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ഡിപ്പോകളിലേക്ക് നിയോഗിക്കും. രണ്ട് ദിവസത്തെ ഓറിയന്‍റേഷന്‍ ക്ലാസ് നല്‍കും. ടിക്കറ്റിങ്ങ് സംവിധാത്തെ കുറിച്ചുള്ള ക്ലാസും നല്‍കയതിന് ശേഷം നിലവിലെ കണ്ടക്ടര്‍മാര്‍ക്കൊപ്പം രണ്ട് ദിവസം പരിശീലനത്തിന് ആയക്കും. അതിന് ശേഷം ആര്‍.ടി.ഒയുടെ കണ്ടക്ടര്‍ പരീക്ഷയും പാസ്സായതിനു ശേഷമായിരിക്കും സ്വതന്ത്രചുമതല നല്‍കുക. സിറ്റി റൂട്ടുകള്‍ ഉള്‍പ്പെടെ ഉള്ളവയിലായിരിക്കും പുതിയ ജിവനക്കാര്‍ക്ക് നിയമനം നല്‍കുക.
എം.പാനല്‍ ജീവനക്കാരുടെ അതേ ശബളമാണ് ഇവര്‍ക്ക് നല്‍കുന്നതെന്നാണ് ഇന്നലെ ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ കണ്ടക്ടര്‍മാര്‍ക്ക‌് പിഎസ‌്സി വിജ്ഞാന പ്രകാരമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന‌് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. റിസര്‍വ് കണ്ടക്ടര്‍മാരായി നിയമിക്കുന്നവര്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട‌് പറഞ്ഞു. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താൽകാലിക കണ്ടക്ടർമാർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
This post have 0 komentar
EmoticonEmoticon