ലണ്ടന്‍: റണ്‍വേക്കു സമീപം രണ്ട് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ലണ്ടനിലെ ഗാറ്റ്‍വിക് വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു. 760 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ബ്രിട്ടനിലെ എറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് അടച്ചിട്ടത്. ഒരു ലക്ഷത്തിലധികം യാത്രക്കാരെയാണ് ഇത് ബാധിച്ചത്. ആരാണ് ഡ്രോണ്‍ പറത്തിയതെന്ന് കണ്ടെത്താന്‍ പൊലീസിനായില്ല.
കഴിഞ്ഞ രാത്രിയാണ് റണ്‍വേയ്ക്കു സമീപമുള്ള വേലിയോടു ചേര്‍ന്ന് ഡ്രോണുകള്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് റണ്‍വേ അടച്ചത്. സംഭവം ഗൗരവമുള്ളതാണെന്നും, ഉടൻ കാരണം കണ്ടെത്താനാണ് ശ്രമമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചു. ക്രിസ്മസ് –ന്യൂ ഇയർ ആഘോഷങ്ങൾക്കായി യാത്രയ്ക്കിറങ്ങിയവരാണു സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.
പുലര്‍ച്ചെ വിമാനത്താവളം തുറന്നെങ്കിലും വീണ്ടും ഡ്രോണ്‍ കാണപ്പെട്ടതിനെത്തുടര്‍ന്നു വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ആരോ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ചെറു ഡ്രോണുകള്‍ക്ക് പോലും വിമാനങ്ങള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.
ഗാറ്റ്‍വിക് വിമാനത്താവളത്തില്‍ നിന്ന് ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇവിടേക്ക് പറന്ന വിമാനങ്ങൾ എല്ലാം വഴി തിരിച്ചുവിട്ട് മറ്റു വിമാനത്താവളങ്ങളിലാണ് ഇറക്കുന്നത്. വിമാനത്താവളത്തിനു സമീപത്തെ എയർഫീൽഡിൽ തുടർച്ചയായി ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് റൺവേയുടെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചത്.

This post have 0 komentar
EmoticonEmoticon