തിരുവനന്തപുരം: കേരള പുനർനിർമാണം സംബന്ധിച്ച് എല്ലാ അഭിപ്രായങ്ങളും സ്വാംശീകരിച്ച് പുതിയ പദ്ധതികൾക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകൾ വലിയരീതിയിൽ തകർന്നവർക്കുള്ള സഹായം കാലതാമസം ഒഴിവാക്കി രണ്ടു ഗഡുക്കളായി എത്രയും വേഗം നൽകുമെന്നും അദ്ദേഹം അറിയിച്ചു. 'പ്രളയം നൽകിയ പാഠങ്ങളും നവകേരള നിർമാണത്തിൽ ദുരന്ത ലഘൂകരണത്തിന്റെ പ്രാധാന്യവും' എന്ന വിഷയത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യുഎൻഡിപിയും സ്ഫിയർ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗികസംവിധാനങ്ങളും നാട്ടുകാരും സന്നദ്ധസംഘടനകളും പ്രളയരക്ഷാപ്രവർത്തനത്തിൽ ഒരുമയോടും ഐക്യത്തോടും പ്രവർത്തിച്ചു. സമൂഹത്തിന്റെ പങ്കാളിത്തം വളരെ വലുതായിരുന്നു. ഇതാണ് കേരളത്തിന്റെ മതനിരപേക്ഷ മനസിന്റെ ശക്തിയും പ്രത്യേകതയും. പുനർനിർമാണത്തിന് വിവിധ മേഖലകളിൽനിന്നും വിദഗ്്ധരിൽനിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. പ്രവാസികളായ മലയാളികളും അവരുടെ വിവിധ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇതെല്ലാം സ്വാംശീകരിച്ചാണ് പുനർനിർമാണ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. എന്നാൽ, ഇതിനായി ഒരുപാട് കാത്തിരിക്കാതെ ആവശ്യമായതെല്ലാം ചെയ്താണ് മുന്നോട്ടുപോകുന്നത്.
വീടുകൾ പൂർണമായി തകർന്നവർക്ക് പുനർനിർമാണത്തിന് സഹായവാഗ്ദാനങ്ങൾ ഒരുപാട് ലഭിക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് സഹകരണമേഖല നിർമിച്ചുനൽകുന്ന 2000 വീടുകൾ. സഹകരണസ്ഥാപനങ്ങൾ ലാഭത്തിന്റെ നല്ലൊരുപങ്ക് പൊതുനൻമയ്ക്കായി ഉപയോഗിക്കുകയാണ്. മനുഷ്യത്വപരമായ ഇടപെടലാണ് സഹകരണമേഖലയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ സഹകരണ സ്ഥാപനങ്ങളുടെ ലാഭം കമ്പനികളുടേത് പോലൊണെന്ന് അംഗങ്ങൾ തെറ്റിദ്ധരിക്കരുത്. ദുരന്തലഘൂകരണരീതികൾ നവകേരളനിർമാണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇത്തരം ശിൽപശാലകളും കൂട്ടായ്മകളും സഹായമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon