പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ആരോപിച്ച ഇന്ത്യയോട് തെളിവുകൾ ആവശ്യപ്പെട്ട പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിലപാടിനെതിരെ ഇന്ത്യ. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകൾ എന്തു ചെയ്തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു.
പഠാൻകോട്ട് ആക്രമണത്തിലും ന്യൂഡൽഹിയിൽ ഉണ്ടായ ആക്രമണത്തിലും പാകിസ്ഥാൻ സ്വീകരിച്ച നിലപാടുകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യ തെളിവുകൾ നൽകുകയാണെങ്കിൽ അന്വേഷിക്കാമെന്നാണ് പാകിസ്ഥാൻ പറയുന്നത്. ഇതൊരു ദുർബലമായ ഒഴികഴിവാണ്.
26/11 മുംബൈ ആക്രമണത്തിൽ പാകിസ്ഥാന് തെളിവുകൾ നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ 10 വർഷമായി ആ കേസിന് ഒരു അനക്കവുമില്ല. അതുപോലെ തന്നെ പഠാൻകോട്ട് ആക്രമണവും. പുതിയ ചിന്തകളുടെ പുതിയ പാകിസ്ഥാൻ എന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ, ഈ പുതിയ പാകിസ്ഥാനിൽ മന്ത്രിമാർ ഹഫീസ് സയീദിനെപ്പോലുള്ള ഭീകരവാദികളുമായാണ് വേദി പങ്കിടുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യാതൊരു തെളിവുകളുമില്ലാതെ പുൽവാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യ പാകിസ്ഥാന്‍റെ മേൽ ആരോപിച്ചിരിക്കുകയാണെന്ന് ആയിരുന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് പറഞ്ഞത്. ജഡ്ജിയും വിധികർത്താവും ഇന്ത്യ തന്നെയാകുകയാണ്. ഇന്ത്യ ആക്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിച്ചിരിക്കും. ഒരു യുദ്ധം തുടങ്ങാൻ എളുപ്പമാണ്. കാരണം, ഇത് തുടങ്ങുന്നത് മനുഷ്യരാണ്. പക്ഷേ, അത് എങ്ങനെ അവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon