ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരെ അന്താരാഷ്ട്രതലത്തിൽ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ ഇന്ത്യയുടെ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ. അതിര്‍ത്തിയിൽ തിരിച്ചടിയുണ്ടാകുമെന്ന ചില സൂചനകളുടെ അടിസ്ഥാനത്തിൽ സൈനികരെ ചികിത്സിക്കാൻ ഒരുങ്ങാൻ പാക് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതുസമയത്തും ഇന്ത്യയിൽ നിന്ന് തിരിച്ചടിയുണ്ടാകാണെന്ന വിലയിരുത്തലിലാണ് പാക് സര്‍ക്കാര്‍.
ഇന്ത്യയുടെ ഭാഗത്തുനിന്ന് പുതിയ നീക്കങ്ങള്‍ ഉണ്ടാകുന്നു എന്ന സൂചനകള്‍ക്കിടെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ വിവിധ സേനകളും രാഷ്ട്രീയനേതൃത്വവും ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയുടെ ആക്രമണം ഏതുസമയവും പ്രതീക്ഷിക്കാനാണ് ഇമ്രാൻ ഖാൻ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് മുന്നൊരുക്കങ്ങള്‍ നടത്താൻ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
ഇന്ത്യയുമായി യുദ്ധമുണ്ടാകുകയും സൈനികര്‍ക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ സൈനികരെ ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാൻ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ഗിലാനി ആശുപത്രിയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതിനു പുറമെ പ്രദേശത്തെ സ്വകാര്യ ആശുപത്രികള്‍ക്കും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ പരിക്കേൽക്കുന്ന സൈനികരെ ബലൂചിസ്ഥാനിലെ ആശുപത്രികളിലേയ്ക്കായിരിക്കും എത്തിക്കുക എന്നാണ് സൂചന.
ഇന്ത്യയിൽ നിന്ന് ഏതുനിമിഷവും പ്രത്യാക്രമണം നേരിടാൻ തയ്യാറാകണമെന്ന് പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധമുണ്ടായാൽ സ്വയരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. സംഘങ്ങളായി കൂടിച്ചേരുന്നത് ഒഴിവാക്കാനും ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ബങ്കറുകള്‍ നിര്‍മിക്കാനും ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാത്രിയിൽ അനാവശ്യമായി ലൈറ്റുകള്‍ തെളിയ്ക്കുന്നത് ഒഴിവാക്കണമെന്നും സംശയകരമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറാനും നിര്‍ദ്ദേം നൽകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുൽവാമയിൽ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ അന്താരാഷ്ട്രതലത്തിൽ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മസൂദ് അസറിന്‍റെ നേതൃത്വത്തിലുള്ള ജയ്ഷെ മുഹമ്മദ് രംഗത്തെത്തിയതിനു പിന്നാലെ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യ നേരിട്ട ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ സുരക്ഷാ കൗൺസിലും അപലപിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ ചൈനയൊഴികെയുള്ള വൻശക്തികള്‍ പാക്കിസ്ഥാനെതിരെയുള്ള നിലപാടിലാണ്.
ഫെബ്രുവരി 14ന് ജമ്മു ശ്രീനഗര്‍ ദേശീയപാതയിൽ പുൽവാമയ്ക്ക് സമീപമുണ്ടായ ചാവേറാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon