ശ്രീലങ്ക: കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനങ്ങളെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും വിക്രമസിംഗെ പറഞ്ഞു. ഭീകരാക്രമണത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും വിവിധ ലോക രാജ്യങ്ങളും അപലപിച്ചു.
ശ്രീലങ്കയില്‍ 207 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങളെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നത്. പള്ളികള്‍ അക്രമിക്കപ്പെടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ആവശ്യമായ മുന്‍കരുതലുകളെടുക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. എന്തുകൊണ്ടാണ് വീഴ്ച സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും എന്നാല്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റും ദേശീയ സുരക്ഷ കൗൺസിലും അടിയന്തര യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ആഡംബര ഹോട്ടലുകളും മൂന്ന് പള്ളികളുമടക്കം 8 ഇടങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്. പരിക്കേറ്റ 450 ഓളം പേരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേ സമയം അക്രമത്തെ വിവിധ രാജ്യങ്ങള്‍ അപലപിച്ചു. സംഭവം ഹൃദയഭേദകമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon